തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തിൽപരം പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചത് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണം നൽകുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇത്രയധികം ഫുൾ എ പ്ലസ് ലഭിച്ചത് ദേശീയതലത്തിൽ തമാശയായി ചിത്രീകരിക്കാൻ ചില ശ്രമങ്ങൾ നടന്നത് ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. ഉപരിപഠനത്തിന് മികച്ച ഗ്രേഡ് പരിഗണിക്കുന്നതിനു പകരം ചില സ്ഥാപനങ്ങൾ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ച സാഹചര്യം പോലും ഉണ്ടായി. ഇക്കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മറ്റുപല സംസ്ഥാനങ്ങളും ബോർഡ് പരീക്ഷ വേണ്ടെന്നു വെച്ചപ്പോൾ പരീക്ഷ നടത്തി റിസൾട്ട് പ്രഖ്യാപിക്കാൻ കേരളത്തിനായി. റിസൾട്ട് വന്നപ്പോൾ അതിഥി തൊഴിലാളികൾക്ക് വരെ വാരിക്കോരി ഫുൾ എ പ്ലസ് കൊടുത്തു എന്ന് കളിയാക്കിയവർ ഉണ്ട്. കുട്ടികളെ ട്രോളി അവരുടെ ആത്മവിശ്വാസം കളയരുത് പകരം തന്നെ ട്രോളിക്കോളൂ എന്ന് അന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയതാണ്. അതിഥി തൊഴിലാളികളുടെ കുടുംബത്തിൽ നിന്നുള്ളവരും ഇപ്പോൾ നമ്മുടെ പൊതു വിദ്യാഭ്യാസ ധാരയുടെ ഭാഗമാണ് . മികച്ച റിസൾട്ട് ഈ വിഭാഗത്തിലും ഉണ്ടാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ. സി ഫലം വലിയ തമാശയുണ്ടാക്കിയെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. 1,25,508 പേർക്കാണ് കഴിഞ്ഞ തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കിട്ടിയത്. ഇത് ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. എന്നാൽ, ഈ വർഷം ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഈ വർഷം 44,363 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |