തിരുവനന്തപുരം: പൊലീസ് കാവലുള്ള എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞ് ദിവസം രണ്ട് കഴിഞ്ഞിട്ടും പ്രതിയുടെ തുമ്പുപോലും കിട്ടിയില്ല. ആക്രമണം നാടകമായിരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ഇത് ആക്കം കൂട്ടുന്നതിനിടെ പീഡനപ്പരാതിയിൽ പി.സി. ജോർജിനെ പൊടുന്നനെ അറസ്റ്റുചെയ്തത് പുതിയൊരു രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി.
സർക്കാർ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇത് സ്വർണക്കടത്ത് കേസിൽ സ്വപ്നയുയർത്തിയ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
സോളാർ കേസ് പ്രതിയുടെ പരാതിയിലുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ പ്രതികാര ബുദ്ധിയാണെന്നാരോപിച്ച് ജോർജുമാത്രമല്ല കുടുംബാംഗങ്ങളും രംഗത്തെത്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാനാവില്ലെന്ന നിലപാടെടുത്തതിനാണ് വ്യാജ പരാതിയെന്നും അറസ്റ്റെന്നും ജോർജ് ആരോപിച്ചു. ജോർജിന്റെ പത്നിയാകട്ടെ മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനാണ് തോന്നുന്നതെന്നുവരെ പറഞ്ഞു. അതേസമയം, കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചിട്ടില്ല.
എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതിയെ കണ്ടെത്താനാവാത്തത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിനെയാണ് പ്രതിരോധത്തിലാക്കുന്നത്. കാവൽ നിന്നിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ച് അക്രമി സ്ഫോടകവസ്തു എറിഞ്ഞ് രക്ഷപ്പെട്ടതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. കേസിന്റെ ഗതി സി.പി.എമ്മിനെയും തിരിഞ്ഞുകുത്തുന്ന നിലയായിട്ടുണ്ട്. ഇന്നെങ്കിലും പ്രതിയെ പിടികൂടാനായില്ലെങ്കിൽ അത് കൂടുതൽ ക്ഷീണമാകും. നാളെ നിയമസഭ പുനരാരംഭിക്കുമ്പോൾ ഇതുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കും പ്രതിപക്ഷം. സ്വന്തം പാർട്ടി ഓഫീസിന് സംരക്ഷണമുറപ്പാക്കാനാവാത്തവർ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് ചോദ്യം.
അതിനിടെ ആക്രമണം കോൺഗ്രസുകാർ ചെയ്തതെന്ന ആരോപണം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഇന്നലെ വീണ്ടുമുയർത്തി. ആക്രമണത്തെ അപലപിച്ചെങ്കിലും ജയരാജന്റെ ആരോപണം സി.പി.ഐ അംഗീകരിച്ചിട്ടില്ല. പിന്നിൽ കോൺഗ്രസാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.
സി.പി.എമ്മിന് ബംഗാളിലെ അവസ്ഥ വരാൻ താമസമില്ല: വി.ഡി. സതീശൻ
തൃശൂർ: കേരളത്തിൽ സി.പി.എമ്മിന്റേത് വല്ലാത്തൊരു പോക്കാണെന്നും ഇങ്ങനെ പോയാൽ ബംഗാളിലെ അവസ്ഥ വരാൻ ഏറെ താമസമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കളക്ടറേറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ സി.പി.എം നേതാക്കൾ കേരളത്തിൽ റോഡ് പണിയാനും പൊറോട്ട അടിക്കാനുമായി എത്തിയിരിക്കുകയാണ്. പണ്ട് ലോക്കൽ കമ്മിറ്റി യോഗം പോലും പരമരഹസ്യമാക്കിയിരുന്ന സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ യോഗം പോലും പരസ്യമാകുന്ന തരത്തിലേക്കെത്തി. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ സി.ബി.ഐ അന്വേഷണത്തെ ഭയക്കുകയാണ്. സി.പി.എമ്മിന്റെ ചെങ്കൊടിയുടെ നിറം മങ്ങി കാവിയായി. പകൽ സി.പി.എം ചമഞ്ഞ് നടക്കുന്നവർ രാത്രിയിൽ ഡൽഹിയിൽ പ്രശ്നം തീർക്കുന്ന ഇടനിലക്കാരാവും.
ഡൽഹിയിൽ രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ രാഷ്ട്രീയ മിത്രങ്ങളെ സഹായിക്കുകയാണ്. എ.കെ.ജി സെന്റർ ആക്രമണം കണ്ടെത്താൻ സി.സി.ടി.വി വിവരങ്ങളെടുക്കുന്ന അന്വേഷണ സംഘം എന്തുകൊണ്ടാണ് ക്ലിഫ് ഹൗസ് ആക്രമണത്തിന്റെ സി.സി.ടി.വി വിവരങ്ങളെടുക്കാത്തത്?. എ.കെ.ജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ല. ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, പത്മജ വേണുഗോപാൽ, ടി.വി.ചന്ദ്രമോഹൻ, സി.എ.മുഹമ്മദ് റഷീദ്, സി.എച്ച്.റഷീദ്, തോമസ് ഉണ്ണിയാടൻ, ജോസഫ് ടാജറ്റ്, ജോൺ ഡാനിയേൽ, പി.എ.മാധവൻ, ഒ.അബ്ദുൾ റഹിമാൻകുട്ടി, സി.സി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജയരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഹസൻ
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു. എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തു എറിഞ്ഞയാളെ ജയരാജനറിയാം. ഇ.പി വെടികൊണ്ട ജയരാജനല്ലെന്നും വെടി പറയുന്ന ആളായി മാറിയെന്നും ഹസൻ പരിഹസിച്ചു. സ്വർണക്കടത്ത് കേസ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി തകർക്കപ്പെട്ട തന്റെ വയനാട്ടിലെ ഓഫീസ് സന്ദർശിക്കുമ്പോൾ സർക്കാരിനെതിരെ ജനരോഷമുണ്ടാകുമെന്ന് ഭയന്ന് അതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് എ.കെ.ജി സെന്റർ അക്രമിച്ചത്. സ്വർണക്കടത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കും മുഖ്യന്ത്രി മറുപടി പറഞ്ഞിട്ടില്ല. ആരോപണം കള്ളമാണെങ്കിൽ മുഖ്യമന്ത്രിക്ക് മാനനഷ്ട കേസ് നൽകാം. ഇതൊന്നും ചെയ്യാതെ മുഖ്യമന്ത്രി പർദ്ദയിട്ട് വീട്ടിൽ ഒളിച്ചിരിക്കുകയാണ്. സ്വർണക്കടത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും ഹസൻ പറഞ്ഞു. എം. വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അഡ്വ. പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചൻ, ടി. ശരത്ചന്ദ്രപ്രസാദ്, എൻ. ശക്തൻ, എം.എ. വാഹിദ്, എൻ.പീതാംബരക്കുറുപ്പ്, പ്രതാപചന്ദ്രൻ, കരുമം സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |