SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

നെടുമ്പറമ്പിൽ ഫിനാൻസിന്റെ വെളിപ്പെടുത്തൽ; ആന്റോ ആന്റണിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

Increase Font Size Decrease Font Size Print Page
anto-antony

കൊച്ചി: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരായ (എൻസിഎസ്) കള്ളപ്പണക്കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം. 2019ൽ ആന്റോ ആന്റണിക്ക് രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തലിലാണ് ഇഡി അന്വേഷണം എംപിയിലേക്കും നീളുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രാജുവിനെ ഇഡി ആദ്യം വിശദമായി ചോദ്യംചെയ്യും. മൊഴിയും രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആന്റോ ആന്റണിയെയും ഇഡി ചോദ്യംചെയ്യുക.

രാജു തുക കൈമാറിയിട്ടുണ്ടെങ്കിൽ ഈ പണം കുറ്റകൃത്യത്തിൽനിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മാത്രമല്ല, ഈ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. പണം രണ്ടുമാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ യാതൊരു രേഖയും വാങ്ങാതെയാണ് ആന്റോ ആന്റണിക്ക് പണം നൽകിയതെന്നും ഏഴു വർഷമായിട്ടും രണ്ടു തവണയായി 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നും രാജു വെളിപ്പെടുത്തിയിരുന്നു.

സ്ഥാപനത്തിലെ ഇഡി റെയ്ഡിനെക്കുറിച്ച് തന്റെ ഭാഗം വിശദീകരിക്കാൻ എറണാകുളം പ്രസ്‌ ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. 'സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ മകൾ ഉൾപ്പെടെ എംപിയുടെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ആയിരം തവണയെങ്കിലും പണത്തിനായി സമീപിച്ചിട്ടുണ്ട്. എംപിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് ഓഫീസിലെ അക്കൗണ്ടുവഴി പണം നൽകിയത്.

അന്ന് ഞങ്ങൾ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് സഹായിച്ചത്. പണമിടപാടിൽ യാതൊരു അസ്വാഭാവികതയുമില്ല. എല്ലാ രേഖകളും കൃത്യമാണ്. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നത്'- രാജു പറഞ്ഞു. ഈടില്ലാതെ പണം നൽകിയത് കള്ളപ്പണമായതിനാലാണോ എന്ന ചോദ്യത്തിന്, ആന്റോ ആന്റണി പണം എങ്ങനെ ഉപയോഗിച്ചെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി.

അതേസമയം, രാജുവിൽ നിന്ന് താൻ പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നൽകിയെന്നുമാണ് ആന്റോ ആന്റണി പ്രതികരിച്ചത്. രാജു തന്നത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ആദ്യം കരുതിയതെന്നും മടക്കിചോദിച്ചപ്പോൾ തിരികെനൽകിയെന്നും അദ്ദേഹം പറഞ്ഞു.

TAGS: ED, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY