ന്യൂഡൽഹി: നിലനില്പിനായി പൊരുതുന്ന രാഷ്‌ട്രീയ പാർട്ടികളെ നോക്കി ചിരിക്കാതെ അവർക്ക് സംഭവിച്ച പിഴവുകളിൽ നിന്ന് പാഠം പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹൈദരാബാദിൽ ബി. ജെ. പി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് വൈകിട്ട് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടന്ന വിജയ സങ്കല്പ റാലിയിൽ ലക്ഷങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് മോദി പറഞ്ഞു.
കോൺഗ്രസിനെ പരോക്ഷമായി ആക്രമിച്ച മോദി, ചില പാർട്ടികളിലെ കുടുംബാധിപത്യം ജനം തള്ളിയെന്നും അവരുടെ പിഴവുകൾ കണ്ട് പരിഹസിക്കാതെ അത് തങ്ങൾക്ക് സംഭവിക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി. പ്രീണന രാഷ്ട്രീയത്തിൽ നിന്ന് വികസനത്തിന്റെ രാഷ്ട്രീയത്തിലേക്ക് രാജ്യത്തെ നയിക്കുകയാവണം ബി. ജെ. പി നേതാക്കളുടെ കർത്തവ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബി.ജെ.പി ഭരണമില്ലാത്ത തെലങ്കാന, കേരളം, പശ്‌ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിരന്തരം ആക്രമണത്തിന് വിധേയരാകുന്ന പ്രവർത്തകരുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബി.ജെ. പി വിജയിക്കും. എട്ടുവർഷമായി സെക്രട്ടേറിയറ്റിൽ പോകാത്ത മുഖ്യമന്ത്രിയാണ് തെലങ്കാന ഭരിക്കുന്നതെന്നും മോദി കളിയാക്കി.
ഹൈദരാബാദ്
ഭാഗ്യനഗരമാകും?
ഹൈദരാബാദിനെ സർദ്ദാർ പട്ടേൽ ഐക്യഭാരതം യാഥാർത്ഥ്യമാക്കിയ 'ഭാഗ്യനഗരം' എന്ന് മോദി വിശേഷിപ്പിച്ചത് നഗരത്തിന്റെ പേരു മാറ്റുന്നതിന്റെ സൂചനയായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഭാഗ്യനഗരത്തിൽ നടന്ന നിർവാഹക സമിതി യോഗം 'ശ്രേഷ്ഠ ഭാരതം' ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുർമുവിന്റെ സ്ഥാനാർത്ഥിത്വം: പ്രചരണമാക്കും
ആദിവാസി നേതാവായ ദ്രൗപതി മുർമുവിനെ എൻ.ഡി.എ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കിയത് രാഷ‌്‌ട്രീയ സന്ദേശമായി പ്രചരിപ്പിക്കാൻ മോദി നിർദ്ദേശിച്ചു. ആദ്യമായി ആദിവാസി വനിതാ രാഷ്‌ട്രപതിയെ ലഭിക്കുന്നത് രാജ്യത്തിന് അഭിമാനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |