തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്ന കെട്ടിട നമ്പർ തട്ടിപ്പിനു പൂട്ടിടാൻ ഇതുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ്‌വെയർ അടിമുടി പരിഷ്കരിക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്ന നിലയിലാവും പരിഷ്കാരം. ഇതുസംബന്ധിച്ച് നഗരകാര്യ ഡയറക്ടറേറ്റും സോഫ്റ്റ്‌വെയറിന്റെ ചുമതലയുള്ള ഇൻഫർമേഷൻ കേരള മിഷനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ശുപാർശ സർക്കാരിന് നൽകി അനുമതി വാങ്ങിയശേഷമാവും നടപ്പിലാക്കുക.
യൂസർ ഐ.ഡിയും പാസ്‌വേഡും നൽകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിൽ ഒ.ടി.പി ലഭ്യമാകും. അത് നൽകിയാൽ മാത്രം ലോഗിൻ ചെയ്യാനാകുന്ന സംവിധാനം ഏർപ്പെടുത്തും. തെറ്റായ ഒ.ടി.പിയാണ് നൽകുന്നതെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ മറ്റൊരാൾ പ്രവേശിക്കാൻ ശ്രമം നടത്തിയതായുള്ള സന്ദേശവും മൊബൈലിൽ എത്തും. ഓരോവട്ടം ലോഗിൻ സമയത്തും ലോഗ് ഔട്ട് സമയത്തും സന്ദേശം ലഭിക്കും.
കെട്ടിട നമ്പർ തട്ടിപ്പ് തുടർക്കഥയാകുന്ന സാഹചര്യത്തിൽ നടക്കുന്ന വകുപ്പ് തല അന്വേഷണവും പൊലീസ് അന്വേഷണവും എത്തുന്നത് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിലേക്കാണ്. നിലവിൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന് ഓരോ ഉദ്യോഗസ്ഥനും യൂസർ ഐ.ഡിയും പാസ്ർവേർഡും നൽകിയിട്ടുണ്ടെങ്കിലും അത് ലാഘവത്തോടെ ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളത്. ക്രമക്കേടുകൾ പിടിക്കപ്പെട്ടാൽ അത് ഞാൻ അറിയാതെ ചോർത്തി എടുത്തതാണെന്ന മറുപടി നൽകി കൈമലർത്തും. അതിനാലാണ് സോഫ്റ്റുവെയറിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോസ്ഥന് ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം പൂട്ടിടാനും ആലോചക്കുന്നത്. കാലാകാലങ്ങളിൽ സമാനമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. നടപടികൾ പേരിനു മാത്രമായി ഒതുങ്ങിയതോടെയാണ് തട്ടിപ്പ് വ്യാപകമായത്.
കെട്ടിടനമ്പർ മാഫിയ സംസ്ഥാനത്താകെ
അനധികൃതമായി കെട്ടിടനമ്പർ തരപ്പെടുത്തി നൽകാൻ ഇടനിലക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന മാഫിയസംഘങ്ങൾ സംസ്ഥാനത്തുടനീളം ഉണ്ടെന്നാണ് കണ്ടെത്തൽ. കോഴിക്കോട് നഗരസഭയിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയ നഗരകാര്യ ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിർമ്മാണത്തിന് അനുമതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പണിതീർക്കുന്ന കെട്ടിടങ്ങൾക്കാണ് പ്രധനമായും ഇത്തരത്തിൽ പിൻവാതിലിലൂടെ നമ്പർ ഒപ്പിക്കുന്നത്. സാധാരണക്കാർ പ്ലാനും അനുബന്ധ രേഖകളും സമർപ്പിച്ച് മാസങ്ങളോളം നടന്നാലാണ് എൻജിനിയനിംഗ് വിഭാഗത്തിൽ നിന്ന് ഒക്യുപെൻസിയും അതിനുശേഷം റവന്യു വിഭാഗത്തിൽ നിന്ന് കെട്ടിട നമ്പരും ലഭ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |