ഇസ്ലാമാബാദ് : രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ വിദേശ രാജ്യങ്ങൾക്ക് വിൽക്കുവാനുള്ള ഓർഡിനൻസിന് പാകിസ്ഥാൻ കാബിനറ്റ് അംഗീകാരം നൽകി. കഴിഞ്ഞ വ്യാഴാഴ്ച ഫെഡറൽ കാബിനറ്റ് അംഗീകരിച്ച ഇന്റർഗവൺമെന്റൽ കൊമേഴ്സ്യൽ ട്രാൻസാക്ഷൻസ് ഓർഡിനൻസ് 2022 അനുസരിച്ച് സർക്കാർ ആസ്തികളിൽ സ്വകാര്യ വത്കരണത്തിന് വിദേശ രാജ്യങ്ങളെ അനുവദിക്കും. സർക്കാർ കമ്പനികളുടെ ആസ്തികളും ഓഹരികളും വിദേശ രാജ്യങ്ങൾക്ക് വിൽക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നത് തടയാനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള എണ്ണ, വാതക കമ്പനികളുടെയും, പവർ പ്ലാന്റുകളുടെയും ഓഹരികൾ യു എ ഇ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് വിൽക്കാനാണ് ഇതിലൂടെ പാക് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നും 2.5 ബില്യൺ യുഎസ് ഡോളർ വരെ ഇങ്ങനെ സ്വരൂപിക്കാമെന്ന് സർക്കാർ കരുതുന്നു. യു എ ഇ അടുത്തിടെ പാകിസ്ഥാന് പുതിയ വായ്പ അനുവദിക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് നൽകിയ വായ്പകളിൽ തിരിച്ചടവിന് വീഴ്ച വരുത്തുന്നതിനാലാണ് ഇത്. ഇതോടെയാണ് രാജ്യത്തെ സർക്കാർ കുത്തകയിലുള്ള ആസ്തികൾ വിദേശികൾക്ക് വിൽക്കാൻ ആലോചിച്ചത്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും പുതിയ വായ്പകൾ പാകിസ്ഥാന് ലഭിക്കുവാനും ഇത് ആവശ്യമായിരുന്നു. സൗഹൃദ രാജ്യങ്ങളിൽ നിന്ന് രാജ്യം 4 ബില്യൺ യുഎസ് ഡോളർ സ്വരൂപിച്ചതിന് ശേഷമേ പാകിസ്ഥാന് പുതിയ വായ്പ നൽകുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് ഐ എം എഫ് പാക് സർക്കാരിനെ അറിയിച്ചിരുന്നു.
അതേസമയം പാക് രൂപയിലുണ്ടാവുന്ന ഇടിവും രാജ്യത്തിന് തലവേദനയാവുകയാണ്. ഈ ആഴ്ച പാക് കറൻസി മൂല്യത്തിന്റെ 8.3 ശതമാനം ഇടിഞ്ഞു താണിരുന്നു. 1998 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് പാക് രൂപ ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |