വില കുറയ്ക്കാതെ ഹോട്ടലുകൾ
തിരുവനന്തപുരം: കോഴിയിറച്ചി വില പകുതിയായി, പക്ഷേ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്ക് പൊള്ളുന്ന വില തന്നെ. മൂന്ന് പീസ് അടങ്ങുന്ന ഒരു പ്ളേറ്റ് ചിക്കൻ കറിക്ക് ഹോട്ടലുകളിൽ 120-160 രൂപ കൊടുക്കണം. ഫ്രൈക്ക് 180 വരെ. രണ്ടു പീസ് അടങ്ങുന്ന ബിരിയാണിക്കും 160ന് മുകളിൽ.
ഒരു കിലോ കോഴിയിറച്ചിക്ക് (ലൈവ് ചിക്കൻ) ഇപ്പോൾ 85 -90 രൂപയാണ്. ചിക്കൻ വില 160ലെത്തിയപ്പോൾ കൂട്ടിയ നിരക്ക് ഹോട്ടലുകൾ തുടരുകയാണ്.
വിഭവങ്ങളുടെ അളവും വിലയും തീരുമാനിക്കാനുള്ള അധികാരം ഹോട്ടൽ ഉടമകൾക്കാണ്. കടയുടെ ഭൗതിക സാഹചര്യം അനുസരിച്ച് വില നിശ്ചയിക്കും. ഹോട്ടൽ വിഭവങ്ങൾക്ക് ഏകീകൃത വില നിർണയ സംവിധാനം വരാത്തിടത്തോളം ചൂഷണം സഹിച്ചേ പറ്റൂ. വിഭവങ്ങളുടെ വില പ്രദർശിപ്പിക്കണമെന്നു മാത്രമേ നിലവിൽ നിയമമുള്ളൂ.
സാധന വിലയുടെയും മറ്റു ചെലവുകളുടെയും അടിസ്ഥാനത്തിൽ ആഹാര സാധനകൾക്ക് ഏകീകൃത വില ഏർപ്പെടുത്തുകയാണ് പരിഹാരം. എന്നാൽ, പൊതുജനത്തിന്റെ ഈ ആവശ്യത്തിൽ ഒരു സർക്കാരും മിണ്ടുന്നില്ല.
170 രൂപയുടെ കോഴി,
900 രൂപയുടെ ഫ്രൈ
രണ്ട് കിലോയുടെ ഒരു ലൈവ് കോഴിയിൽ നിന്ന് 1.3 കിലോ മാംസം ലഭിക്കും. രണ്ട് കിലോ കോഴിക്ക് വില 170 രൂപ. 1.3 കിലോയിൽ നിന്ന് അഞ്ച് ഫുൾ ഫ്രൈ. ഒരു ഫൈക്ക് 180 രൂപ വച്ച് ഒരു കോഴിയിൽ നിന്ന് 900 രൂപ. എണ്ണ, മസാൽ, ജോലിക്കൂലി എന്നിവ മാറ്റിയാലും കൊള്ള ലാഭം.
തമിഴ്നാടൻ കുതന്ത്രം
കോഴി വില നിശ്ചയിക്കുന്നത് തമിഴ്നാട് ലോബിയാണ്. ഓണത്തിന് മുൻപ് വിപണി കൈയടക്കി ഓണത്തിന് വീണ്ടും വില കൂട്ടാനുള്ള തന്ത്രമാണ് ഇവരുടേത്. തമിഴ്‍നാട് തിരുപ്പൂർ ജില്ലയിലെ പല്ലടം ആണ് കോഴിവളർത്തലിന്റെ പ്രധാന കേന്ദ്രം. കേരളത്തിലെ വില തീരുമാനിക്കുന്നത് ഇവിടെയാണ്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന കോഴിക്കും ഇവരിടുന്ന വിലയേ ഈടാക്കനാകൂ.
ഇവർ കുറഞ്ഞ വില നിശ്ചയിക്കുമ്പോൾ മാർക്കറ്റിലും വില താഴും. ഒരുകിലോ കോഴിക്ക് തീറ്റയടക്കം കേരളത്തിൽ വളർത്തു ചെലവ് 70 -75 രൂപയാകും. നഷ്ടം കാരണം കർഷകർ കോഴി വളർത്തൽ നിറുത്തിവയ്‌ക്കും. അതോടെ തമിഴ്‌നാട്ടിലെ ഫാം ഉടമകൾക്ക് കൊയ്‌ത്താവും. ഫെസ്റ്റിവൽ, കല്യാണ സീസണിൽ ഇവർ ഈ തന്ത്രം പയറ്റുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |