തിരുവനന്തപുരം: വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്തുടനീളം 726 നിർമ്മിത ബുദ്ധി കാമറകളുൾപ്പെടെ (എ.ഐ.എ.എൻ.പി.ആർ) ആയിരം പുതിയ ഹൈടെക് കാമറകൾ ഓണത്തിന് മിഴി തുറക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ കൺട്രോൾ റൂമുകൾ സജ്ജമായി.
നിർമ്മിത ബുദ്ധി കാമറകൾക്കു പുറമേ അമിത വേഗക്കാരെ പൂട്ടാൻ എസ്.വി.ഡി.എസ്, റെഡ് സിഗ്നൽ ലംഘിക്കുന്നവരെ കണ്ടെത്തുന്ന ആർ.എൽ.വി.ഡി.എസ് തുടങ്ങി മൊബൈൽ കാമറാ യൂണിറ്റുകളും ഉടൻ നിരത്തിലെത്തും. മോട്ടോർ വാഹനവകുപ്പിന്റെ നിലവിലെ കാമറാ സംവിധാനത്തിനു പുറമേയാണിതെല്ലാം.
ഇന്റർനെറ്റിലൂടെ കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള
കാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടാമെന്നു കരുതേണ്ട. അപകടമേഖലകൾ നിരീക്ഷിച്ച് കാമറകൾ പുനർവിന്യസിക്കും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാൻ കഴിവുള്ള ത്രീഡി ഡോപ്ലർ കാമറകളാണ് മൊബൈൽ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ 14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും ഉണ്ടാകും. ഇവിടെയെല്ലാം ആർ.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു പുറമേ പിഴയടയ്ക്കാനുള്ള ചെല്ലാൻ പ്രോസസിംഗ് സ്റ്റാഫും ഉണ്ടാകും.
വാഹന വകുപ്പിന് ബമ്പർ
ആദ്യവർഷം പ്രതീക്ഷിക്കുന്ന പിഴ വരുമാനം- 261.1 കോടി രൂപ
പ്രതിദിനം പിഴവരുമാനം- 70 കോടി രൂപ
കാമറകൾക്ക് ചെലവായത്- 236 കോടി രൂപ
അഞ്ചുവർഷംകൊണ്ട് പ്രതീക്ഷിക്കുന്ന ലാഭം- 188 കോടി രൂപ (നിയമ ലംഘനം കുറഞ്ഞേക്കും)
കാമറ തിരിച്ചറിയുന്ന നിയമലംഘനങ്ങൾ
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക.
നമ്പർ ബോർഡ് സ്‌കാൻ ചെയ്ത് വാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകൾ കൃത്യമല്ലെങ്കിൽ കാമറ കണ്ടെത്തും
പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, രജിസ്‌ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും
വേഗ പരിധി
കാറുകൾ- 90 കി.മീ. ഡിവൈഡറുള്ള നാലുവരി ദേശീയപാതയിൽ 85 കി.മീ. രണ്ടുവരി ദേശീയപാതയിൽ 80 കി.ലോമീ. സംസ്ഥാന പാതയിൽ 70 കി.മീ. മറ്റു റോഡുകളിൽ
ബൈക്കുകൾ- 70 കി.മി. നാലുവരി ദേശീയപാതയിൽ 60 കി.മി. ഇരുവരി ദേശീയ പാതയിൽ 50 കി.മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |