കോലഞ്ചേരി: 'ലഹരിമരുന്നടിക്കാരെ' കെണിയിലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി മൂത്രം ടെസ്റ്റ് കിറ്റിന്റെ പാഡിൽ ഇറ്റിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലമറിയാം. 24 മണിക്കൂറിനുള്ളിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളവർ കുടുങ്ങും.
ചൈനയിലെ അബോൺ ബയോഫാം കമ്പനിയുടേതാണ് ടെസ്റ്റിംഗ് കിറ്റ്. റൂറൽ ജില്ലയിലെ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ടെസ്റ്റ് ഡിവൈസ് വീതം നൽകിയിട്ടുണ്ട്. മദ്യത്തിനുപകരം വീര്യമുള്ള മറ്റു ലഹരി മരുന്നുകൾ ഉപയോഗിച്ചാൽ കുടുങ്ങില്ലെന്ന ധാരണ ഇതോടെ പൊളിയും. മദ്യഇതര ലഹരി മരുന്നുകളുടെ വരവും ഉപയോഗവും വർദ്ധിച്ചതോടെയാണ് പൊലീസിന്റെ പുതിയ നീക്കം.
ഡ്രഗ് സ്‌ക്രീൻ ടെസ്റ്റ് പോസിറ്റീവായാൽ പ്രതിക്കെതിരെ കേസെടുക്കം. ആശുപത്രിയിൽ മെഡിക്കൽ പരിശോധനയും രക്ത, മൂത്ര പരിശോധനയും നടത്തും. ഈ രേഖകളാണ് തെളിവായി ഹാജരാക്കുക. ഡ്രഗ് സ്‌ക്രീൻ ടെസ്റ്റ് ഹാജരാക്കില്ല.
പൊലീസിന്റെ നടപടിക്രമങ്ങൾ അനായാസമാക്കുന്നതിനാണ് കിറ്റ് ഉപയോഗിക്കുക. സ്റ്റേഷനിൽ പ്രതികളെ കൊണ്ടുവന്ന് കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പാക്കിയശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |