SignIn
Kerala Kaumudi Online
Friday, 15 May 2026 6.38 PM IST

വിനോദ സഞ്ചാര രംഗത്ത് കേരളത്തിലെ ഈ പഞ്ചായത്ത് കുതിക്കും,​ വി വി ഐ പികൾ ഉൾപ്പെടെ പറന്നിറങ്ങും

flight

കുമരകം : കുമരകത്ത് വിശാലമായ ഹെലിപ്പോർട്ട് പദ്ധതിക്കായുള്ള പ്രാരംഭ നടപടികൾ ഏപ്രിലിന് ശേഷം ആരംഭിക്കും. ഹെലിപ്പാഡിന് പകരം വിശാല സാദ്ധ്യതയുള്ള ഹെലിപ്പോർട്ട് നടപ്പാകുമ്പോൾ ടൂറിസം വികസനത്തിന് അന്താരാഷ്ട്ര മാനം കൈവരും. പദ്ധതി സംബന്ധിച്ച് ഉടൻ ടൂറിസം സംരഭകരുടെ യോഗം ചേരും. ഒരേക്കറോളം സ്ഥലം ഹെലിപ്പോർട്ടിനായി വേണമെന്നാണ് വിലയിരുത്തൽ. കുമരകം പഞ്ചായത്തിലാവും പദ്ധതി. ഇതിനായി സർക്കാരിന്റെ സ്ഥലം കണ്ടെത്തുകയാണ് പ്രാഥമിക നടപടി. ടൂറിസം സംരഭകരുടെ കൂടി അഭിപ്രായം പരിഗണിച്ചാവും അന്തിമ തീരുമാനം. വി.വി.ഐ.പികൾക്ക് കുമരകത്ത് ഇറങ്ങാൻ പറ്റുന്ന വലിയ ഹെലിപ്പോർട്ട് നിർമ്മിക്കുന്നതോടെ കൂടുതൽ പേർ കുമരകത്ത് എത്തും. രാഷ്ട്രതലവന്മാരടക്കം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസംരംഗത്തിനും ഇത് ഉണർവേകും. കുമരകവും അയ്മനവും ഉൾപ്പെടുന്ന ടൂറിസം മേഖലയിൽ വൻ മുന്നേറ്റത്തിന് പദ്ധതി വഴിയൊരുക്കും.

ഹെലി ടൂറിസം സാദ്ധ്യത

ഹെലി ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾക്കും ഇത് കരുത്താകും. മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഹെലികോപ്ടറുകളിൽ എത്തിക്കുന്നത് പുത്തൻ ഉണർവാകും. ജി 20 ഉച്ചകോടിക്കുശേഷം കോൺഫറൻസുകൾ, ട്രേഡ് ഫെയറുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയ്ക്കുള്ള കേന്ദ്രമായി കുമരകം ഉയർന്നെങ്കിലും ഹെലികോപ്ടർ ഇറങ്ങാൻ സൗകര്യമില്ലാതിരുന്നത് പ്രതിസന്ധിയായിരുന്നു.

ഒന്നിലധികം ഹെലികോപ്ടറുകൾക്ക് ഇറങ്ങാം

ഹെലിപ്പാഡിൽ ഒരേ സമയം ഒരു ഹെലികോപ്ടർ മാത്രമേ ഇറങ്ങാൻ കഴിയൂയെങ്കിൽ ഹെലിപ്പോർട്ടിൽ ഒന്നിലധികം ഹെലികോപ്ടറുകൾ പറന്നിറങ്ങാനും ഉയർന്ന് പൊങ്ങാനുമുള്ള സാഹചര്യമൊരുങ്ങും. വിശ്രമ കേന്ദ്രവും കോഫി ഷോപ്പുകളും ശൗചാലയങ്ങളടക്കമുള്ള സൗകര്യവുമുണ്ടാകും.

'' അടുത്ത സാമ്പത്തിക വർഷം ഹെലിപ്പോർട്ടിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും. സ്ഥലം കണ്ടെത്തിയാൽ പദ്ധതി വേഗം നടപ്പാക്കും.

- മന്ത്രി വി.എൻ.വാസവൻ

ബഡ്ജറ്റിൽ വകയിരുത്തിയത് : 5 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA