കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളികളുടെ കേസുകൾ കൈകാര്യം ചെയ്യാൻ കോഴിക്കോട്ടെ പൊലീസുകാർ ഹിന്ദി പഠിക്കുന്നു. കഴിഞ്ഞ ദിവസം 60 പൊലീസ് 'കുട്ടി' കളുമായി സിറ്റി കൺട്രോൾ റൂം ഹാളിൽ ക്ലാസ് തുടങ്ങി. രണ്ടാം ബാച്ച് ഇന്ന് മാവൂർ സ്‌റ്റേഷനിൽ തുടങ്ങും. അവിടെ 40 'പഠിതാക്കൾ' രജിസ്റ്റർ ചെയ്തു. കോഴിക്കോട് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും. സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനാണ് ചുമതല.
പൊലീസുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സീഡിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രഭാഷ ഹിന്ദി പ്രചാര സഭയുമായി സഹകരിച്ചാണ് പരിശീലനം. മണിക്കൂറിന് 100 രൂപയാണ് ഫീസ്. മൂന്നുമാസത്തേക്കാണ് ഒരു ബാച്ച്. രാവിലെ 9.30 മുതൽ ഒരുമണി വരെയാണ് ക്ലാസ്.
പൊലീസുകാരായ വി.സുരേഷ്‌കുമാറും ഷമാന അഹമ്മദും കോഴ്സിന് മേൽനോട്ടം വഹിക്കും.
'കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പേരിലുള്ള ക്രിമിനൽക്കേസുകളും ഇവർ പരാതിക്കാരാവുന്ന കേസുകളും കൂടുകയാണ്. ഡ്യൂട്ടിയിലുള്ളവർക്ക് ശരിയായി കേസ് രജിസ്റ്റർ ചെയ്യാനും എഫ്.ഐ.ആർ തയ്യാറാക്കാനും കഴിയുന്നില്ല. സഹായത്തിന് വിളിച്ചാലും ഭാഷ പ്രശ്നമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഹിന്ദി പഠനം '.
എ.സി.കുഞ്ഞിമോയിൻകുട്ടി, കൺട്രോൾ റൂം അസി.കമ്മിഷണർ (സീഡ് നോഡൽ ഓഫീസർ).
' പൊലീസ് അസോസിയേഷന്റെ നിരന്തര ആവശ്യപ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത് '.
വി.പി.പവിത്രൻ, ജില്ലാ സെക്രട്ടറി ,പൊലീസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |