കോഴിക്കോട്: വിവാഹത്തിന് വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന പ്രസ്‌താവനയുമായി മഹല്ല് കമ്മിറ്റി. കോഴിക്കോട് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് വിവാദ വിഷയത്തിൽ പ്രസ്താവനയിറക്കിയത്. ജൂലായ് 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം നൽകിയത് വിവാദമായതോടെയാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.
നിക്കാഹിന്റെ തൊട്ടുമുമ്പാണ് മഹല്ല് ജനറൽ സെക്രട്ടറിയോട് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്. മഹല്ല് കമ്മിറ്റിയിൽ നിന്നോ അംഗങ്ങളിൽ നിന്നോ പണ്ഡിതരിൽ നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും കമ്മിറ്റി പറഞ്ഞു.
ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് വധുവിന്റെ കുടുംബം വീഴ്‌ച വരുത്തിയതെന്നും ഇത് ഗുരുതരമായ വീഴ്‌ചയാണെന്നും മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചതെന്ന് മഹല്ല് സെക്രട്ടറി കുറ്റസമ്മതം നടത്തിയതായും വിശദീകരണത്തിൽ പറയുന്നു.
പള്ളിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കാൻ മഹല്ല് കമ്മറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായതിൽ മഹല്ല് കമ്മിറ്റി ഖേദവും പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |