SignIn
Kerala Kaumudi Online
Saturday, 19 September 2026 1.52 AM IST

കാബൂളിലെ സ്‌ഫോടന പരമ്പര: 120ഓളം പേർ കൊല്ലപ്പെട്ടെന്ന് യു.എൻ

kabul-blast

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്‌ഫോടനത്തിൽ 120ഓളം പേർ കൊല്ലപ്പെട്ടെന്നും നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്രസഭ റപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് ദ യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ (യു.എൻ.എ.എം.എ) താലിബാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

മുസ്ലിം മതാചാരപ്രകാരമുള്ള 'അഷുറ' ആഘോഷങ്ങളിൽ രക്തച്ചൊരിച്ചിലുണ്ടാകാതെ ശ്രദ്ധിക്കണമെന്നും യു.എൻ അഭ്യർത്ഥിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ആഘോഷമാണ് അഷുറ.

ശനിയാഴ്ച കാബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂനപക്ഷമായ ഷിയ മുസ്ലിം സമുദായാംഗങ്ങളുടെ പതിവ് കൂടിക്കാഴ്ചയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഐസിസ് -കെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

അതിനിടെ തെക്ക് കിഴക്കൻ അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തിൽ പാക് തെഹ്‌രിക് - ഇ- താലിബാന്റെ മൂന്ന് മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒമർ ഖാലിദ് ഖൊറാസാനി എന്ന അബ്ദുൾ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസൻ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇതിൽ ഒമർ ഖാലിദ് ഖൊറാസാനി പാക് താലിബാനിലെ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ നേതാവാണെന്നാണ് അറിയപ്പെടുന്നത്.

അഫ്ഗാൻ പ്രവിശ്യയായ പക്തികയിലെ ബിർമൽ ജില്ലയിലൂടെ യാത്ര ചെയ്യുന്നതിനിടെ, ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ സ്ഥാപിച്ച ഒരു മൈനിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് കമാൻഡർമാരും അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവർ ബിർമലിൻ മേഖലയിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം.

കഴിഞ്ഞ രണ്ട് മാസമായി ടി.ടി.പിയും പാകിസ്ഥാൻ സൈന്യവും തമ്മിൽ വെടിനിറുത്തൽ കരാർ നിലവിലുണ്ട്. കൂടുതൽ സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കവെയാണിത്.

കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കാബൂൾ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് കാബൂൾ നഗരത്തിൽ തുടർച്ചയായ ബോംബാക്രമണങ്ങൾ നടന്നിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.

ഈ സ്‌ഫോടനങ്ങളിലെല്ലാമായി ഏതാണ്ട് 120ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്.

താലിബാൻ 2021 ആഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം, മതന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഐസിസ് ആക്രമണം ശക്തമാക്കിയിരിക്കയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, KABUL BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360