ആലപ്പുഴ: പൊതുമരാമത്ത് മന്ത്രിക്ക് അസഹിഷ്ണുതയാണെന്നും അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ മനസിലെ കുഴിയടയ്ക്കാനാണ് മന്ത്രി പറയുന്നത്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാണ് പ്രതിപക്ഷ ധർമ്മം. മഴക്കാല അറ്റകുറ്റപ്പണികൾ ഒന്നും നടന്നിട്ടില്ല. 322 കോടി രൂപ അനുവദിച്ചിട്ടും ടെണ്ടർ നടക്കുന്നതേയുള്ളു. പ്രീ മൺസൂൺ അല്ല പോസ്റ്റ് മൺസൂൺ വർക്കാണ് നടക്കാൻ പോകുന്നതെന്നും സമൂഹത്തിൽ ചർച്ച നടക്കണമെന്നും വി.ഡി.സതീശൻ ആലപ്പുഴയിൽ പറഞ്ഞു.
റോഡിലെ കുഴികൾ വീതംവയ്ക്കൽ വിചിത്രം: വി. മുരളീധരൻ
ദേശീയപാതാ പരിപാലനത്തിൽ അപാകതകളുണ്ടെങ്കിൽ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.
കുഴികളെ കേന്ദ്രത്തിന്റേതെന്നും കേരളത്തിന്റേതെന്നും വേർതിരിക്കുന്ന സംസ്ഥാന മന്ത്രിയുടെ വിചിത്ര നിലപാട് തനിക്കില്ല. കാര്യക്ഷമതയോടെ വകുപ്പ് കൈകാര്യം ചെയ്യുന്നയാളാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി .സംസ്ഥാനത്തോട് നല്ല പരിഗണന കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്ന് കേരളം ഭരിക്കുന്നവർ പലവട്ടം പറഞ്ഞതാണ്. വിവാദം വരുമ്പോൾ മാത്രം അവഗണനയും വിവേചനവും എടുത്തിടുന്നത് രാഷ്ട്രീയമാണ്. ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായി സംസാരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.
സബ് കളക്ടർ പരിശോധന നടത്തി
ഹൈക്കോടതി നിർദ്ദേശപ്രകാരം ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ വിലയിരുത്തുന്നതിനായി എറണാകുളം സബ് കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്കുശേഷം കറുകുറ്റി മുതൽ ഇടപ്പള്ളിവരെ പരിശോധന നടത്തി. ഇന്നലെ രാത്രി കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചു. കരയാംപറമ്പ്, കറുകുറ്റി, കരിയാട്, കളമശേരി എന്നിവിടങ്ങളിലായിരുന്നു പരിശോധന. തഹസിൽദാരും, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പ്രൊജക്ട് ഡയറക്ടറും നാഷണൽ ഹൈവേ അതോറിറ്റി അധികൃതരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |