കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുകളിലുള്ള പങ്ക് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി തനിക്കുനൽകിയ സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി നൽകി. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽനിന്ന് ഇ.ഡിയെ തടയണമെന്നും ആവശ്യപ്പെട്ടു.
ജൂലായ് 19ന് ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു ആദ്യ സമൻസ്. ഹാജരാകാനാവില്ലെന്ന് മറുപടി നൽകിയതോടെ ആഗസ്റ്റ് മൂന്നിന് വീണ്ടും സമൻസ് നൽകി.
വിദേശനാണയ വിനിമയ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസ് നൽകിയതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻചെയ്ത കുറ്റമെന്താണെന്നോ കിഫ്ബിയോ താനോചെയ്ത നിയമലംഘനമെന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് കിഫ്ബിയിൽ സ്വീകരിച്ചിട്ടുള്ളതെന്നും തോമസ് ഐസക്ക് വിശദീകരിക്കുന്നു. സമൻസുകൾ നൽകുന്നതിനുമുമ്പ് മാദ്ധ്യമങ്ങളിലൂടെ വലിയ പ്രചാരണം നൽകിയത് ദുരുദ്ദേശ്യത്തോടെയാണ്. ഇ.ഡിയുടെ നടപടി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
#ഹർജിയുമായി ശൈലജ
അടക്കം 5 എം.എൽ.എമാർ
കിഫ്ബിയെ തകർക്കാനുള്ള ഇ.ഡിയുടെ ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. 73,000കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാലബോണ്ടിന്റെ പേരിലാണ് ഇ.ഡി ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയുള്ള മസാലബോണ്ടുകൾ നിയമാനുസൃതമാണ്. ബൃഹത് പദ്ധതികളെ നിസ്സാരകാര്യങ്ങളുടെ പേരിൽ തകർക്കരുതെന്ന് അടുത്തകാലത്ത് കേന്ദ്രസർക്കാരിന് സുപ്രീംകോടതി താക്കീത് നൽകിയതാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇ.ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |