
ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് അവസാനിക്കുന്നില്ള. വിഷയത്തിൽ ഹൈക്കമാൻഡ് ശക്തമായ താക്കീത് നൽകിയിട്ടും പരസ്യ പോരിന് അയവില്ല. നിരവധി തവണ വിലക്കിയിട്ടും പരസ്യപ്രസ്താവന തുടരുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. അനാവശ്യ ചർച്ചകൾ പാടില്ലെന്ന രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമാണ്. ഇത്തരത്തിൽ ചർച്ചകൾ തുടർന്നാൽ മറുപടി നൽകേണ്ടി വരുമെന്ന് എ.ഐ.സി.സി അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ നിലപാട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നേതാക്കളെ അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതോടെയാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം പുകയുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് . പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള വി.ഡി സതീശന്റെ നീക്കം നടക്കില്ലെന്നാണ് ഫ്ലെക്സിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്നും നിർദ്ദേശം ലംഘിച്ചാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രസ്താവനകൾ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അതൃപ്തി ഉണ്ടാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |