കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയനിയമ (ഫെമ) പ്രകാരം മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് നൽകിയ സമൻസിൽ വ്യക്തിപരമായ വിവരങ്ങൾ തേടിയത് എന്തിനെന്ന് വിശദീകരിക്കാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദ്ദേശം. ഇ.ഡിയുടെ സമൻസുകൾ റദ്ദാക്കാൻ തോമസ് ഐസക് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വിശദീകരണം തേടിയത്. തോമസ് ഐസക് പ്രതിയല്ലെന്നും വിശദീകരണത്തിന് സമയംവേണമെന്നും ഇ.ഡി മറുപടിനൽകി. തുടർന്ന് ഹർജി ആഗസ്റ്റ് 17ന് മാറ്റി. അതുവരെ സമൻസിൽ തുടർനടപടി സ്വീകരിക്കില്ലെന്ന് ഇ.ഡിക്കുവേണ്ടി കേന്ദ്രസർക്കാർ അഭിഭാഷൻ ജയ്‌ശങ്കർ വി. നായർ വാക്കാൽ ഉറപ്പുനൽകി.
ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകൻ രണ്ടുതവണ തോമസ് ഐസക്കിന് സമൻസ് നൽകിയിരുന്നു. തോമസ് ഐസക്കും കുടുംബാംഗങ്ങളും രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ ബാങ്കിടപാടുകളടക്കമുള്ള രേഖകളുമായി ഹാജരാകാനാണ് നിർദ്ദേശിച്ചത്. ആദ്യ സമൻസിൽ ആവശ്യപ്പെടാത്ത വിവരങ്ങൾ എങ്ങനെയാണ് രണ്ടാമത്തെ സമൻസിൽ ഉൾപ്പെട്ടതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണം. ആദ്യഘട്ടത്തിൽ തന്നെ വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നതെന്തിനാണ്? സമൻസ് നൽകരുതെന്നല്ല, നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് പറയുന്നത്. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനേ വ്യക്തമാക്കാനാവൂവെന്ന് മറുപടി നൽകി ഇ.ഡിയുടെ അഭിഭാഷകൻ സമയംതേടിയത്.
കുറ്റമെന്താണെന്നുപോലും വ്യക്തമാക്കാതെയാണ് ഇ.ഡി സമൻസ് നൽകിയതെന്ന് തോമസ് ഐസക്കിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർത്ഥ ദവെ ആരോപിച്ചു. കുറ്റങ്ങൾ കണ്ടെത്താനുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ഇങ്ങനെ പരിശോധിച്ച് കുറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ഇ.ഡിക്ക് അധികാരമില്ല. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് പ്രകാരം രൂപംനൽകിയ കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമപരമാണെന്നും ഹർജിക്കാരൻ വിശദീകരിച്ചു.
സമൻസ് പിൻവലിക്കാൻ ഇ.ഡി ക്ക്
കത്ത് നൽകി :തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച സമൻസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് ഇ.ഡിക്ക് കത്തു നൽകിയെന്ന് മുൻ മന്ത്രി തോമസ് ഐസക്ക്.
തനിക്ക് ലഭിച്ച രണ്ട് നോട്ടീസുകളിലും കുറ്റം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കിഫ്ബിയോ താനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്നും എന്തിനാണ് അന്വേഷണമെന്നും പറഞ്ഞിട്ടില്ല. കുറ്റം വ്യക്തമാക്കാതെയുള്ള അന്വേഷണം സുപ്രീംകോടതി വിലക്കിയിട്ടുള്ളതാണ്. സമീപകാലത്തെ സുപ്രീംകോടതി വിധി പ്രകാരം ഇതിന് ഇഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളിൽ കണ്ടു. ഈ വിധിക്ക് ആധാരമായ കേസ് 2022ലെ കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ളതാണ്. സമൻസിൽ പറയുന്നത് ഫെമ നിയമമാണ്. അതിന് ഇതുപോലെയുള്ള അന്വേഷണം അനുവദനീയമല്ല.
മസാലബോണ്ടിൽ നിയമലംഘനം ഉണ്ടെങ്കിൽ വ്യക്തത വരുത്താൻ റിസർവ്വ് ബാങ്കിനോടു ചോദിച്ചാൽ മതി. മസാലബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് അനുമതി തന്നിട്ടുള്ളതാണ്. രജിസ്ട്രേഷൻ നമ്പരും അനുവദിച്ചു. മൂന്നു വർഷമായി ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് കിഫ്ബി മാസംതോറും റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. പ്രതികൂലമായ ഒരു പരാമർശംപോലും ആർ.ബി.ഐ നടത്തിയിട്ടില്ല. റെഗുലേറ്റർക്കു പരാതി ഇല്ലെങ്കിൽ ഇ.ഡിയുടെ പരാതിക്ക് എന്ത് സാംഗത്യം? ആദ്യം കുറ്റം എന്തെന്നു പറയണം. അത് പറയാനില്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇതാണ് ഞാൻ കത്തിലൂടെ പറഞ്ഞിട്ടുള്ളത്.
രണ്ട് സമൻസ് അയച്ചു. രണ്ടു പ്രാവശ്യവും തനിക്ക് കിട്ടും മുമ്പ് മാദ്ധ്യമങ്ങൾക്കു കിട്ടി. ഇത് ബോധപൂർവ്വമുള്ള പ്രചാരവേലയാണ്. ഇ.ഡി ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമാണ്.
ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്ബിയിൽ നിന്ന് ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എം.എൽ.എയോ അല്ലാത്തതിനാൽ കിഫ്ബി രേഖകൾ സമാഹരിക്കാൻ തനിക്കു കഴിയില്ലെന്നും ഐസക്ക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |