ലക്നൗ : മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തിരംഗ യാത്ര. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹിന്ദു മഹാസഭ തിങ്കളാഴ്ച തിരംഗ യാത്ര സംഘടിപ്പിച്ചത്. വാഹനത്തിന്റെ മുൻപിൽ മുകളിലായിട്ടാണ് ഗോഡ്‌സെയുടെ ചിത്രം സ്ഥാപിച്ചിരുന്നത്. യാത്രയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് ഹിന്ദു മഹാസഭയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
എന്നാൽ തിരംഗ യാത്രയിൽ തങ്ങൾ നിരവധി നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയിരുന്നെന്നും, അവരിൽ ഒരാളാണ് ഗോഡ്‌സെയെന്നും ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മ പറഞ്ഞു. മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങൾ കൊണ്ടാണെന്നും യോഗേന്ദ്ര വർമ്മ പ്രസ്താവിച്ചു.
'സ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ തിരംഗ യാത്ര സംഘടിപ്പിച്ചിരുന്നു, റാലി ജില്ലയിലുടനീളം സഞ്ചരിച്ചു. എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും അതിൽ പങ്കെടുത്തു. ഞങ്ങൾ നിരവധി വിപ്ലവകാരികളുടെ ഫോട്ടോകൾ വച്ചിരുന്നു, അവരിൽ ഒരാളായിരുന്നു ഗോഡ്‌സെ. കോടതിയിൽ ഗോഡ്‌സെ സ്വയം കേസ് വാദിച്ചു. എന്തിനാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ജനങ്ങൾ അറിയാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ ചില നയങ്ങൾ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടു, ഇതിന് ഉത്തരവാദി ഗാന്ധിയാണ്' ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. ഗാന്ധി തങ്ങളുടെ പ്രചോദനമാണെന്ന് ചിലർ വിശ്വസിക്കുന്നത് പോലെ, ഞങ്ങൾക്ക് ഗോഡ്‌സെയോട് സമാനമായ വികാരങ്ങളുണ്ടെന്നും ഹിന്ദു മഹാസഭ നേതാവ് നയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |