ന്യൂഡൽഹി:വിവാഹ മോചനത്തിനായി മുസ്ലിങ്ങൾക്കിടയിലെ തലാഖ് - ഇ ഹസൻ ആചാരം പ്രഥമദൃഷ്ട്യാ അനുചിതമല്ലെന്ന് സുപ്രീം കോടതി. എന്നാൽ ഈ ആചാരത്തെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ള കേസ് ഒരു അജണ്ടയ്ക്ക് വേണ്ടിയും ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് സഞ്ജയ്കിഷൻ കാൾ, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രഥമദൃഷ്ട്യ തലാഖ് - ഇ - ഹസൻ അനുചിതമല്ല. സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ഖുലയും പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് മുബാറത്തുമുണ്ട്. കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മറ്റേതെങ്കിലും കാരണത്താൽ ഇത് ഒരു പ്രത്യേക അജണ്ടയാകാൻ ആഗ്രഹിക്കുന്നില്ല. ജസ്റ്റിസ് കൗൾ അഭിപ്രായപ്പെട്ടു.
തലാഖ് - ഇ - ഹസൻ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകയായ ബേനസീർ ഹീന അഭിഭാഷകൻ അശ്വനികുമാർ ദുബെ മുഖേന സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നിരീക്ഷണം. സ്ത്രീധനം നൽകാൻ കുടുംബം വിസമ്മതിച്ചതിനെ തുടർന്ന് ഏപ്രിൽ 19 ന് വിവാഹ മോചനം നേടിയെന്ന് ഹർജിക്കാരി ആരോപിച്ചു. എന്നാൽ ഖുല വഴി സ്ത്രീകൾക്കും സമാനമായ മാർഗ്ഗമുണ്ടെന്ന് വാദം കേൾക്കുന്നതിനിടയിൽ കോടതി വ്യക്തമാക്കി. മെഹറിനും മുകളിൽ പണം നൽകിയാൽ ഹർജിക്കാരി വിവാഹ മോചനത്തിന് തയ്യാറാവുമോയെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാൻ ഹർജിക്കാരിയുടെ അടിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ വാദം കേൾക്കാൻ ആഗ. 29 ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |