ടിപ്പർ ലോറിക്ക് പെട്ടി ഓട്ടോയുടെയും മിനി ടൂറിസ്റ്റ് ബസിന് സ്‌കൂട്ടറിന്റെയും വാഹന ഇൻഷുറൻസ് തട്ടിപ്പിന്റെ പുതുവഴി തേടി ലക്ഷങ്ങൾ വെട്ടിയ വിരുതൻ കട്ടപ്പന പൊലീസിന്റെ പിടിയിലായി.തൊടുപുഴ, തടിയമ്പാട്, കട്ടപ്പന, കുമളി എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സ്ഥാപനങ്ങൾ തുറന്ന് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തി വന്നിരുന്ന തങ്കമണി പാണ്ടിപ്പാറ വെള്ളാരംപൊയ്കയിൽ വിശാഖ് (29) നെയാണ് കട്ടപ്പന ഡിവൈ.എസ്.പി വി. എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.തങ്കമണി സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ തട്ടിപ്പ് പുറത്തായത്. പ്രതി അറസ്റ്റിലായ വിവരം പരന്നതോടെ സമാന രീതിയിൽ 10 പരാതികൾ കൂടെ പൊലീസിന് ലഭിച്ചു.കട്ടപ്പന,തങ്കമണി,മുരിക്കാശേരി ഉൾപ്പടെ ജില്ലയിൽ പല സ്റ്റേഷനുകളിലായാണ് പരാതികൾ ലഭിച്ചിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി വിശാഖിനെ സമീപിച്ചിരുന്നു. ഇയാളിൽ നിന്ന് പ്രതി ഇൻഷുറൻസ് തുകയായ 39,000 രൂപ വാങ്ങി ഓട്ടോറിക്ഷയുടെ നമ്പർ വച്ച് ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ആക്കി നൽകി. പിന്നീട് ഇൻഷ്വറൻസ് ക്ലെയിമിനായി ലോറി ഉടമയ്ക്ക് ആവശ്യം വന്നപ്പോഴാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.തങ്കമണി സി.ഐ അജിത്ത്, എസ്.ഐ സജിമോൻ ജോസഫ്, സീനിയർ സി.പി. ഒ ടോണി ജോൺ, സി.പി. ഒ വി.കെ അനീഷ് എന്നിവരുടെ നേത്വത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ പണത്തിനായി തട്ടിപ്പ് വലിയ വാഹനങ്ങളിൽ
ടിപ്പറുകൾ, അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ നടത്തുന്ന മിനി ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ ലക്ഷ്യമിട്ടാണ് വിശാഖ് തട്ടിപ്പ് നടത്തിയിരുന്നത്.ടിപ്പർ ലോറികൾക്ക് കൂടുതലും പെട്ടി ഓട്ടോ റിക്ഷകളുടെയും മിനി ബസുകൾക്ക് ടാക്സി കാറുകളുടെയുമാണ് ഇൻഷുറൻസ് എടുത്ത് നൽകുക.മിനി ബസിന് ആക്ടീവ സ്‌കൂട്ടറിന്റെ വരെ ഇൻഷുറൻസ് എടുത്ത് നൽകിയും ഇയാൾ പണം കൈക്കലാക്കിയിട്ടുണ്ട്.
വിശാഖിന്റെ കയ്യിൽ നിന്നും ഇൻഷുറൻസ് പോളിസി എടുത്തവർ ആളുകൾ അതാത് പോളിസികൾ ഇൻഷുറൻസ് കമ്പനിയിൽ എത്തി ഒത്തു നോക്കി തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |