
ആലപ്പുഴ: കെെക്കൂലിക്കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് കോട്ടയം ജില്ലാ ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ 2500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ ജി ബിജുവിനാണ് ഡ്രെെവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്ന് ജയിലിന് പുറത്ത് സ്വീകരണം ഒരുക്കിയത്. ബിജുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സ്വീകരണം.
ഏജന്റ് വഴി കെെക്കൂലി വാങ്ങുന്നതിനിടെ ജനുവരി 30നാണ് ബിജുവിനെ ആലപ്പുഴ വിജിലൻസ് പിടികൂടിയത്. എന്നാൽ ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ആരോപണം. വിരമിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അറസ്റ്റ്. 37 വർഷം സർവീസിലുണ്ടായിട്ടും മുൻപ് ഒരാരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്നാണ് സ്വീകരിക്കാനെത്തിയവർ പറഞ്ഞത്.
ജനുവരി 30ന് വെെകിട്ട് 5.50 ഓടെ ബിജു താമിക്കുന്ന ചേർത്തല എക്സറേ കവലയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. കെെക്കൂലിയായി കെെമാറിയ 2500 രൂപയ്‌ക്കൊപ്പം വീട്ടിൽ നടത്തിയ പരിശോധനയിൽ 11000 രൂപയും സംഘം പിടിച്ചെടുത്തു. കോട്ടയം ഈസ്‌റ്റേൺറേഞ്ച് വിജിലൻസ് എസ് പി ആർ ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായി പരിശോധന. തണ്ണീർമുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രെെവിംഗ് സ്കൂളിൽ പഠിച്ചവർക്ക് ലെെസൻസ് നൽകുന്നതിനായാണ് കെെക്കൂലി ആവശ്യപ്പെട്ടിരുന്നത്. ഇരുചക്രവാഹന ലെെസൻസിന് 300 രൂപയും നാലുചക്ര വാഹനങ്ങളുടെ ലെെസൻസിന് 400 രൂപയും ബിജു ഏജന്റുമാരിൽ നിന്ന് നിർബന്ധിച്ചുവാങ്ങിയിരുന്നുവെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |