
മുംബയ്: ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ. 2026-ലെ ബഡ്ജറ്റ് സമ്മേളനത്തിലാണ് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പ്രഖ്യാപനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ റോഡുകൾക്ക് താങ്ങാവുന്നതിലപ്പുറം വാഹനങ്ങൾ എത്തിയെന്ന സാച്ചുറേഷൻ മാനേജ്‌മെന്റ് നയത്തിന്റെ ഭാഗമായാണ് നടപടി.
മഹാരാഷ്ട്രയിൽ 12.96 ലക്ഷത്തിലധികം ഓട്ടോറിക്ഷകളുണ്ടെന്നാണ് 2025-26ലെ സാമ്പത്തിക സർവേ പ്രകാരമുള്ള കണക്കുകൾ. മുംബയിൽ മാത്രം ഒരു കിലോമീറ്ററിൽ 2,648 വാഹനങ്ങൾ എന്ന നിലയിലേക്ക് സാന്ദ്രത വർദ്ധിച്ചു. ഇത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
മുംബയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 170-നും 200-നും ഇടയിലായതോടെ വായുനിലവാരം അനാരോഗ്യമെന്ന വിഭാഗത്തിലേക്ക് താഴ്ന്നു. സിഎൻജി വാഹനങ്ങളാണെങ്കിലും ട്രാഫിക് ബ്ലോക്കുകളിൽ മണിക്കൂറുകളോളം വാഹനം ഓൺ ചെയ്ത് കിടക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക.
ഓട്ടോകളുടെ എണ്ണം അമിതമായതോടെ നിലവിലുള്ള ഡ്രൈവർമാരുടെ ദിവസേനയുള്ള വരുമാനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. പുതിയ പെർമിറ്റുകൾ നിയന്ത്രിച്ചാൽ നിലവിലെ 1.4 ദശലക്ഷം പെർമിറ്റുള്ള വാഹന ഉടമകളുടെ വരുമാനം സ്ഥിരപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വ്യാജ രേഖകൾ ഉപയോഗിച്ച് പെർമിറ്റുകൾ കൈക്കലാക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി സുരക്ഷാ ഓഡിറ്റ് നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സർവീസ് നടത്തുന്നവരെ കണ്ടെത്തി നീക്കം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പെട്രോൾ, ഡീസൽ ഓട്ടോകൾക്ക് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും, പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക് ഓട്ടോയ്ക്ക് ഭാവിയിൽ ഇളവുകൾ നൽകിയേക്കുമെന്നാണ് ബഡ്ജറ്റിൽ സൂചിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |