തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനത്തെ മലയോര, തീരദേശ യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തി. ശക്തമായ മഴയിൽ വിതുരയിൽ കാർ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. ജില്ലയിൽ നാളെ 24 മണിക്കൂറില്‍ 204.4 മില്ലി മീറ്റര്‍ മഴയില്‍ കൂടുതലുള്ള അതിതീവ്രമായ മഴ ലഭിക്കാനുള്ള സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, നാളെ സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കിയുള്ള ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്രാടത്തിന് എട്ടുജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ തിരുവോണദിനത്തിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |