നടൻ ദിലീപിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപത്രം ദാമോദരൻ നമ്പൂതിരി. താൻ എഴുതിയ പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും വേറൊരു നമ്പൂതിരി പാട്ട് എഴുതട്ടെയെന്ന് പറഞ്ഞുവെന്നും കൈപത്രം വെളിപ്പെടുത്തി. ഈ അനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പങ്കുവച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ദിലീപും കാവ്യാമാധവനും ഭാവനയും മുഖ്യ കഥാപാത്രങ്ങളായെത്തിയ തിളക്കം എന്ന ചിത്രത്തിലെ പാട്ടെഴുത്തിനിടെയാണ് ദുരനുഭവം ഉണ്ടായതെന്ന് കൈതപ്രം പറഞ്ഞു. ദിലീപ് ഒരു പാട്ടിൽ നിന്ന് തന്നെ മാറ്റിയിട്ടുണ്ട്. അത് തനിക്ക് മറക്കാൻ കഴിയില്ല. ഒരു പാട്ടെഴുതി വേറൊരു പാട്ട് എഴുതാൻ തുടങ്ങുന്നതിനിടെ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. എന്റെ എഴുത്ത് പോരെന്ന അഭിപ്രായമാണ് പുള്ളിയ്ക്ക്.അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്നും കൈതപ്രം പങ്കുവച്ചു.
ദിലീപ് ഇപ്പോഴും 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ ദിലീപ് മറന്നു. അയാൾ അഭിനയിച്ച എത്രയോ സിനിമകൾക്ക് വേണ്ടി താൻ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും മറന്നിട്ട് തന്നെ മാറ്റി. തനിക്ക് അതൊന്നും ഒരു കുഴപ്പവുമില്ല. താൻ 460 സിനിമകൾ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാൾ തന്നെ ഒരു പടത്തിൽ നിന്ന് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണ് സിനിമാക്കാരുടെ വിഢ്ഢിത്തങ്ങൾ. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേർക്ക് അറിയില്ല എഴുത്തിന് പിന്നിലെ തപസ്യ. ഒരു മനുഷ്യന്റെ 72 വർഷത്തെ ജീവിതം അതിലുണ്ട്. എഴുത്ത് എന്ന് പറയുമ്പോൾ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാൽ വലിയ പാപമുണ്ടാകും. അതൊന്നും ഇവർക്ക് മനസിലാവില്ലെന്നും കൈതപ്രം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |