ബാസൽ: 20 തവണ ഗ്രാൻഡ്സ്ളാം നേടിയ സ്വിസ് ടെന്നീസ് ഇതിഹാസ താരം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു.അടുത്തയാഴ്‌ച ലണ്ടനിൽ നടക്കുന്ന എടിപി ടൂർണമെന്റായ ലെവർ കപ്പിന് ശേഷം തന്റെ 24 വർഷം നീണ്ട കരിയറിന് അവസാനം കുറിക്കുകയാണെന്ന് 41കാരനായ ഫെഡറർ സമൂഹമാദ്ധ്യമങ്ങളിലിട്ട കുറിപ്പുകളിലൂടെ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഫോമിലെ പ്രശ്‌നങ്ങളും പരിക്കുകളും ശസ്‌ത്രക്രിയയും കാരണം പരീക്ഷണങ്ങളുടേതായിരുന്നു എന്ന് ഫെഡറർ അറിയിച്ചു. 24 വർഷത്തെ കരിയറിൽ 1500ലേറെ മത്സരങ്ങളിൽ താൻ പങ്കെടുത്തതായും താൻ സ്വപ്‌നം കണ്ടതിലും നന്നായി ടെന്നീസ് തന്നെ പരിഗണിച്ചതായും അദ്ദേഹം കുറിച്ചു.
തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മത്സരത്തിൽ എതിരിട്ടവർക്കും ആരാധകർക്കും നന്ദി പറഞ്ഞ ഫെഡറർ വിരമിക്കൽ തീരുമാനം ഒരുപോലെ മധുരിക്കുന്നതും കയ്‌പ്പേറിയതുമായ തീരുമാനമാണെന്നും അറിയിച്ചു.
ദീർഘമായ കരിയറിൽ ആകെ 103 ഗ്രാൻഡ്‌സ്ളാം വിജയം നേടിയ ഇതിഹാസ താരമായ ഫെഡറർ 237 ആഴ്‌ച ഒന്നാം റാങ്കിൽ നിന്നിട്ടുമുണ്ട്. 2018ൽ 36ാം വയസിൽ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്ക് താരമായും ഫെഡറർ മാറിയിരുന്നു. എട്ട് തവണ വിംബിൾഡണും ആറ് തവണ ഓസ്‌ട്രേലിയൻ ഓപ്പണും അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും നേടിയിട്ടുണ്ട്. 2008 ബീജിംഗ് ഒളിമ്പിക്‌സിൽ ഡബിൾസിൽ സ്വർണവും 2012ലെ ഒളിമ്പിക്‌സിൽ വെളളിയും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |