ഇസ്ലാമാബാദ് : വെള്ളപ്പൊക്കത്തിൽ കഴുത്തറ്റം മുങ്ങുമ്പോഴും പാകിസ്ഥാനികൾ സംസാരിക്കുന്നത് തങ്ങളെ അധികാരികൾ കബളിപ്പിച്ച ഒരു ഡാമിനെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാമെന്ന് വാഗ്ദ്ധാനം നൽകി ജനങ്ങളിൽ നിന്നടക്കം പിരിച്ചത് 40 മില്യൺ ഡോളറാണ്. എന്നാൽ ആ തുക ഫലപ്രദമായി വിനിയോഗിക്കാതെ അതിലേറെയും പരസ്യങ്ങൾക്കായി ചെലവഴിച്ച അഴിമതിക്കഥയാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. സിന്ധു നദിയിലാണ് ഡയമർഭാഷാ അണക്കെട്ട് നിർമ്മിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടത്. അണക്കെട്ട് വരുന്നതോടെ രാജ്യത്തിന്റെ തലവര തന്നെ മാറുമെന്ന് കരുതിയാണ് ജനം പിരിവെടുത്ത് നൽകിയത്.
വിശ്വസിച്ചത് ചീഫ് ജസ്റ്റിസിനെ
1980മുതൽ പാകിസ്ഥാനിൽ ഉയർന്ന് കേൾക്കുന്ന പദ്ധതിയാണ് ഡയമർഭാഷാ അണക്കെട്ട്. ഏറെ നാളായിട്ടും പദ്ധതി കടലാസിൽ തന്നെ തുടർന്നതോടെ 2018 ജൂലായിൽ അന്നത്തെ പാകിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന സാഖിബ് നിസാർ മുന്നിട്ടിറങ്ങുകയായിരുന്നു. പൊതു സമൂഹത്തിൽ നിന്നും പണം പിരിച്ചെടുത്ത് സർക്കാരിനെ അണക്കെട്ട് നിർമ്മാണത്തിൽ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ചീഫ് ജസ്റ്റിസിനെ വിശ്വസിച്ച പാകിസ്ഥാനികൾ ഉദാരമായി സംഭാവന ചെയ്യാൻ ആരംഭിച്ചു. സൈന്യവും ഭടൻമാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ചേർത്തു വച്ച് ഒരു ബില്യൺ സംഭാവനയായി നൽകി. പാക് ക്രിക്കറ്റ് ടീമും പ്രമുഖർക്കൊപ്പം പദ്ധതിക്കായി സംഭാവന നൽകി. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫണ്ടിന്റെ സംയുക്ത നേതൃത്വം ഏറ്റെടുത്തു. ഇതോടെ പദ്ധതിക്ക് മറ്റൊരു മുഖം കൈവന്നു. രാജ്യത്തിന്റെ ജലക്ഷാമം എന്നന്നേയ്ക്കുമായി പരിഹരിക്കുമെന്നും, വൻതോതിൽ വൈദ്യുതി ഉദ്പാദിപ്പിക്കാമെന്നും അദ്ദേഹം ജനത്തെ വിശ്വസിപ്പിച്ചു.
അതേസമയം രാജ്യത്തിന്റെ സർക്കാരിന്റെ ചുമതലയായ ഡാം നിർമ്മാണത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുള്ള പദ്ധതിക്കെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. സിറ്റിംഗ് ചീഫ് ജസ്റ്റിസിന് ഒരു പൊതു ക്രൗഡ് ഫണ്ടിംഗ് സംരംഭം ആരംഭിക്കുന്നതും വിമർശന വിധേയമായി. പിരിവ് തുടർന്നു കൊണ്ടേയിരുന്നു. 2019 ആയപ്പോഴേക്കും പിരിച്ചെടുത്ത തുകയും അണക്കെട്ട് നിർമ്മിക്കാനുള്ള തുകയും തമ്മിൽ 6.3 ബില്യൺ ഡോളറിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയതോടെ പ്രയത്നങ്ങൾ പാഴാവുകയാണോ എന്ന ചോദ്യമുയർന്നു. അതിനാൽ തന്നെ ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാനായി പരസ്യങ്ങൾ കൂടുതലായി നൽകി. ഈ പരസ്യ ചെലവിന്റെ കണക്ക് ഇപ്പോൾ പുറത്ത് വന്നപ്പോഴാണ് ജനം ശരിക്കും ഞെട്ടിയത്. ഡാം നിർമ്മിക്കാൻ ജനങ്ങളിൽ നിന്നും പിരിച്ചത് 40 മില്യൺ ഡോളറും പരസ്യത്തിന് ചെലവഴിച്ചതോ 63 മില്യൺ ഡോളറുമാണ്. പാക് ദേശീയ അസംബ്ലിയിലെ അംഗമായ ഇഖ്ബാൽ അഹ്സനാണ് ഈ വിവരം പുറത്ത് വിട്ടത്. ഇതോടെ ഫണ്ട് എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കണമെന്ന് നിരവധി പാർലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫണ്ട് വിവാദം തലപൊക്കിയതോടെ ക്രൗഡ് ഫണ്ടിംഗിനായി മുന്നിട്ടിറങ്ങിയ അന്നത്തെ ചീഫ് ജസ്റ്റിസ് ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്. അണക്കെട്ട് നിർമ്മിക്കാനല്ല, മറിച്ച് ജനങ്ങളെ ബോധവൽക്കരണത്തിനാണ് ധനസമാഹരണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം. 2020ൽ ഡാമിന്റെ നിർമ്മാണ കരാർ നൽകിയെങ്കിലും ഇനിയും സ്വപ്നം കണ്ടതുപോലെ ഡാം നിർമ്മാണം എവിടെയും എത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |