SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 AM IST

ഹർത്താലിൽ അഴിഞ്ഞാടി അക്രമികൾ, കാഴ്ചക്കാരായി പൊലീസ്, ആംബുലൻസിനുനേരയും ആക്രമണം, നിരവധി കെ എസ് ആർ ടി സി ബസുകൾ തകർത്തു, ബോംബേറ്

Increase Font Size Decrease Font Size Print Page
bus

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഇന്നത്തെ ഹർത്താലിനെ നേരിടാൻ കനത്ത സുരക്ഷ ഒരുക്കി എന്ന് പൊലീസ് പറയുമ്പോഴും സംസ്ഥാനമൊട്ടുക്കും അക്രമികൾ അഴിഞ്ഞാടുകയാണ്. കെ എസ് ആർ ടി സിക്ക് നേരെയാണ് ഏറ്റവും അധികം ആക്രമണമുണ്ടായത്.സംസ്ഥാന വ്യാപകമായി മുപ്പതോളം ബസുകളാണ് അക്രമികൾ തകർത്തത്. ജീവനക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്.അക്രമം നടക്കുമ്പോൾ പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്ന നാണംകെട്ട കാഴ്ചയാണ് സംസ്ഥാനമൊട്ടുക്കും കാണാനായത്. തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസ് പോലും ആക്രമിക്കപ്പെട്ടു. അക്രമം വ്യാപകമായതാേടെ സർവീസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ എസ് ആർ ടി സി.

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ കെ എസ് ആർ ടി സി ബസിനുനേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ യാത്രചെയ്യാൻ അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ ചിരിച്ചുകൊണ്ട് കൈയുംകെട്ടി നോക്കിനിൽക്കുകയായിരന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പത്തനംതിട്ടയിൽ പന്തളം-പെരുമൺ സർവീസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിലും ആലപ്പുഴയിലും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കല്ലേറിൽ ചില്ലുതകർന്ന് കണ്ണിന് പരിക്കേറ്റ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം കോലിയക്കോടും കെ എസ് ആർ ടി സി ബസിനുനേരെ കല്ലേറുണ്ടായി. രാവിലെ പത്തരയോടെ ബൈക്കിലെത്തിയ അക്രമികളാണ് കല്ലെറിഞ്ഞത്.

bus1

കെ എസ് ആർ ടി സി ബസുകൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കണ്ണൂരിൽ പത്രം കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോഴിക്കോട് ഹർത്താൽ റിപ്പോർട്ടുചെയ്യാനെത്തിയ ചാനൽ സംഘത്തിന്റെ വാഹനത്തിനുനേരെയും ആക്രമണമുണ്ടായി. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. തിരുവനന്തപുരം കുമരിചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. എയർപോർട്ടിലേയ്ക്ക് പോയ കാറിന്റെയും, യാത്രക്കാരുമായി എത്തിയ ഓട്ടോയുടെയും ചില്ല് സമരാനുകൂലികൾ എറിഞ്ഞ് തകർത്തു.

കടകളടപ്പിക്കാനും വാഹനങ്ങൾ തടയാനും മാരകായുധങ്ങളുമായാണ് അക്രമികൾ എത്തുന്നത്. പോത്തൻകോടിനുസമീപം തുറന്നിരുന്ന കട പതിനഞ്ചോളം അക്രമികൾ എത്തിയാണ് അടപ്പിച്ചത്. കടയിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. നെടുമ്പാശ്ശേരി പറമ്പയത്ത് ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാൾ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾക്ക് പരിക്കേറ്റു.കോട്ടയത്ത് സംക്രാന്തിയിൽ ലോട്ടറിക്കടയും തകർത്തു. ആലപ്പുഴയിൽ വിദ്യാ‍ർത്ഥികളുമായി പഠനയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഹൽത്താൽ അനുകൂലികളുടെ കല്ലേറിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വർക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്കാണ് പരിക്കേറ്റത്.

bus

ഈരാറ്റുപേട്ടയിലും കൊല്ലത്തും പൊലീസിനെ നേരിടാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ ടൗണിലൂടെ പോയ വണ്ടികൾ തടഞ്ഞ പ്രോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് ലാത്തിചാർജ് ചെയ്തു. നൂറോളം പേരെ കരുതൽ തടവിലാക്കി. ഇവരെ കസ്റ്റഡിയിൽ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിക്കാനും ശ്രമമുണ്ടായി. സ്ഥലത്ത് കൂടുതൽ പൊലീസ് ക്യാമ്പുചെയ്യുകയാണ്.

കൊല്ലം പള്ളിമുക്കിൽ സമരാനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറഞ്ഞത് തടഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. അതിനിടെ കണ്ണൂരിൽ പെട്രോൾ ബോംബുമായി എത്തിയ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PFI HARTHAL, KERALA, BUS KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.