ന്യൂഡൽഹി : റോഡും അതിലെ കുഴിയും സിനിമാ തിയേറ്ററുകളിലും, കോടതിയിലും ഏറെ ചർച്ചയാവുന്ന കാലത്ത് കയ്യൂക്കിന്റെ ബലത്തിൽ റോഡിലെ അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് പുത്തനാക്കാൻ ജനം നേരിട്ടിറങ്ങിയ സംഭവമാണ് ഗുരുഗ്രാമിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിഎംഡിഎ)യിലെ റോഡ് നിർമ്മിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെയും തൊഴിലാളികളെയുമാണ് അറുപതോളം വരുന്ന ഗ്രാമീണർ തട്ടിക്കൊണ്ടു പോയി റോഡ് നിർമ്മിച്ചത്. ഇവരുടെ നേതാവ് തോക്ക് ചൂണ്ടിയാണ് തൊഴിലാളികളെ കൊണ്ട് കുഴിയടപ്പിച്ചത്. മറ്റൊരു റോഡിന്റെ നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നവരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. മുൻ ബ്ലോക്ക് സമിതി ചെയർമാനാണ് സംഘത്തിന് നേതൃത്വം നൽകിയത്.
മാസ്റ്റർ ഡിവൈഡിംഗ് റോഡിന്റെ നിർമാണം തടസപ്പെടുത്തിയെന്നാരോപിച്ച് മുൻ ബ്ലോക്ക് സമിതി ചെയർമാൻ ഉൾപ്പെടെ 30 നൗറംഗ്പൂർ ഗ്രാമവാസികളെ ഇതേതുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് സമിതിയുടെ മുൻ ചെയർമാൻ ഹോഷിയാർ സിംഗ് തന്റെ ഉടമസ്ഥതയിലുള്ള ഒരു പെട്രോൾ പമ്പിന് മുന്നിൽ റോഡ് നിർമ്മിക്കാനാണ് ഈ പ്രവർത്തി ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഗ്രാമീണർ ഇത് നിരസിക്കുന്നു. റോഡ് പുനർനിർമിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെന്നും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 20ഓളം അപകടങ്ങൾ ഇവിടെ സംഭവിച്ചുവെന്നുമാണ് ഗ്രാമീണർ പറയുന്നത്. എന്നാൽ ടെൻഡർ പോലും വിളിക്കാത്ത റോഡ് നിർമ്മിക്കുവാൻ കയ്യൂക്കിന്റെ ബലത്തിൽ ഗ്രാമീണർ തങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് കരാറുകാരൻ പരാതിപ്പെടുന്നത്.
ഖേർക്കി ദൗല പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അക്രമികളെയും പിടികൂടാൻ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഹോഷിയാർ സിംഗ് എന്നയാളുടെ പെട്രോൾ പമ്പിന് മുന്നിൽ റോഡ് നിർമ്മിക്കുവാനായി സ്വകാര്യ കരാറുകാരന്റെ ജീവനക്കാരെയും തൊഴിലാളികളെയും തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കൊണ്ടു പോകുകയായിരുന്നു. ഗ്രാമവാസികൾ ഹോഷിയാർ സിംഗിന് പിന്തുണ നൽകി. താൻ അറസ്റ്റിലായാലും ഗ്രാമീണർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്നാണ് ഈ വിഷയത്തിൽ ഹോഷിയാർ സിംഗ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |