ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി ഷിബുവും പ്രതിനിധികളും
തിരുവനന്തപുരം: കോൺഗ്രസ് കാലുവാരിയാൽ തിരിച്ചും കാലുവാരണമെന്ന് ആർ.എസ്.പി ജില്ലാ സമ്മേളനത്തിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ.
'മുന്നണി മാറണമെന്ന് ഒരു സഖാവ് പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വ്യത്യാസമുണ്ട്. എൽ.ഡി.എഫിൽ നിന്നപ്പോൾ ഓരോ വർഷവും മത്സരിക്കുന്ന സീറ്റുകൾ കുറയുമായിരുന്നു. യു.ഡി.എഫിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും അവർ റെബലുകളെ നിറുത്തിയും കാലുവാരിയും ആർ.എസ്.പിക്കിട്ട് പണിയും. ആർ.എസ്.പിയെ പണിയുന്നവന്മാർക്ക് തിരിച്ചും പണികൊടുക്കണം. അതോടെ പണിയുന്നത് അവന്മാർ നിറുത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിക്ക് പണിതാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മൾ തിരിച്ച് പണികൊടുക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആർ.എസ്.പിക്ക് അധികം പണിയാതിരക്കാൻ അവന്മാർ ശ്രദ്ധിക്കാറുണ്ട്.' എന്നായിരുന്നു ഷിബുവിന്റെ പരാമർശം.
സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുൻ മന്ത്രി ബാബു ദിവാകൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഷിബുവിന്റെ പ്രതികരണം.
മുന്നണിയെ നയിക്കുന്ന കക്ഷിയായ കോൺഗ്രസ്, തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ച സീറ്റുകളിൽ നിഷ്‌ക്രിയമായെന്ന് പ്രതിനിധികൾ ആരോപിച്ചു. ഘടകകക്ഷികൾ മത്സരിക്കുമ്പോൾ കോൺഗ്രസുകാർ പിന്നോട്ട് വലിയും. തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുപ്പ് സമയത്ത് പണം കൈപ്പറ്റിയ ശേഷം കോൺഗ്രസ് നേതാക്കൾ പാലംവലിച്ചു. പത്രിക കൊടുക്കേണ്ടതിന്റെ തലേന്നും സ്ഥാനാർത്ഥിയെ കണ്ടെത്താൻ പരക്കംപാച്ചിലായിരുന്നുവെന്നും വിമർശനം ഉയർന്നു. രാഷ്‌ട്രീയ-സംഘടന റിപ്പോർട്ടുകളിലും കോൺഗ്രസിനെതിരെ വിമർശനം ഉണ്ടായിരുന്നു.
ജില്ലാ കമ്മിറ്റിയിൽ ഔദ്യോഗിക പാനലിൽ നിന്ന് ഉൾപ്പെട്ട പേരുകൾ ഷിബു ബേബി ജോൺ വായിച്ചപ്പോൾ ചിലർ ബഹളംവച്ചു. യുവാക്കൾക്ക് പ്രാതിനിധ്യം ഇല്ലെന്നും ചില മേഖലയിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം കൂടിയെന്നുമായിരുന്നു കാരണം. അച്ചടക്കത്തോടെ ഇരിക്കണമെന്ന് ഷിബു ശാസിച്ചതോടെ ബഹളം കെട്ടടങ്ങി. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രതിഷേധം അറിയിച്ച് ചിലർ ഇറങ്ങിപ്പോയി. ജില്ലാ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ ജില്ലാ സെക്രട്ടറിയായി ഇറവൂർ പ്രസന്നകുമാറിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |