കോട്ടയം: 1969ൽ സി.പി.എം എം.എൽ.എ കുഞ്ഞാലി വെടിയേറ്റു മരിച്ച കേസിൽ പ്രതിയായതോടെ മലബാറിൽ നിന്ന് മുങ്ങിയ ആര്യാടൻ മുഹമ്മദ് പൊങ്ങിയത് കോട്ടയത്ത്. ഇതിന് സകല ഒത്താശയും ചെയ്തത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, എ.ഐ.സി.സി അംഗം കുര്യൻ ജോയിയും.
നിലമ്പൂരിൽ കോൺഗ്രസ് ഓഫീസിൽ ആര്യാടൻ ഇരിക്കുമ്പോൾ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിൽത്തർക്കത്തെക്കുറിച്ച് സംസാരിക്കാനെത്തിയ കുഞ്ഞാലി വെടിയേറ്റു മരിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരിലാരോ ആണ് വെടിവച്ചതെങ്കിലും ,കുറ്റം ആര്യാടന്റെ തലയിലായി. ആര്യാടനെ പിടി കൂടാൻ പൊലീസ് മലബാറാകെ അരിച്ചുപെറുക്കുമ്പോൾ ,അദ്ദേഹം കോട്ടയത്തെ കോൺഗ്രസ് നേതാവ് പി.ജി.കുമാരന്റെ വീട്ടിലായിരുന്നു . ഷാപ്പിനോട് ചേർന്ന വീട്ടിൽ ആര്യാടൻ ഷാപ്പ് ജോലിക്കാരനെപ്പോലെ ഏറെക്കാലം തങ്ങി. ഇടക്കിടെ ഉമ്മൻചാണ്ടിയും കുര്യൻ ജോയിയും 555 സിഗററ്റും ഇംഗ്ലീഷ് പത്രങ്ങളുമായി എത്തും. ഒപ്പം കുഞ്ഞാലി വധക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ആര്യാടന് കൈമാറും. ഇടയ്ക്ക് ആര്യാടൻ പുറത്തിറങ്ങിയതിനാൽ ഒളിസ്ഥലം സി.പി.എം കാർ തിരിച്ചറിഞ്ഞോ എന്ന സംശയത്തിലാണ് കോട്ടയത്ത് നിന്ന് മാറ്റിയത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് ടി.കെ.രാമകൃഷ്ണനെതിരെ മത്സരിച്ചപ്പോഴും ആര്യാടൻ എത്തി. സ്വതന്ത്ര സ്ഥാനാർത്ഥി മരിച്ചതിനാൽ മാറ്റിവച്ച തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മന്ത്രിയായാണ് ടി.കെ.മത്സരിച്ചത്. തിരുവഞ്ചൂരിനുള്ള തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണ ചുമതല ആര്യാടനായിരുന്നു .മന്ത്രിയായ ടി.കെ.രാമകൃഷ്ണനാണ് മുഴുവൻ ആളുകളും പിരിവ് നൽകുന്നതെന്നും ,തിരുവഞ്ചൂരിന്റെ കാര്യം കഷ്ടത്തിലാണെന്നും ധരിപ്പിച്ച് അന്നത്തെക്കാലത്തെ ഒരു ലക്ഷം രൂപ കോട്ടയത്തെ ഒരു പത്ര മുതലാളിയിൽ നിന്ന് വാങ്ങിച്ചെടുത്തു. ആര്യാടനല്ലാതെ മറ്റാർക്കും വാക്കുകൾ കൊണ്ട് സുഖിപ്പിച്ച് ആ പത്രമുതലാളിയിൽ നിന്ന് ഇങ്ങനെ പണം വാങ്ങിയെടുക്കാൻ കഴിയുമായിരുന്നില്ലെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.ജി ശശിധരൻ ഓർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |