ഗവർണറുടെ നടപടി നിയമവിരുദ്ധമെന്ന് വി.സിയുടെ മറുപടി
■കേരള സർവകലാശാലയിൽ അസാധാരണ പ്രതിസന്ധി
തിരുവനന്തപുരം: സർക്കാരും ഗവർണറുമായുള്ള നേർക്കുനേർ പോരിനിടെ, കേരള
സർവകലാശാലയിൽ പുതിയ വൈസ്ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്ന ചാൻസലറായ ഗവർണറുടെ അന്ത്യശാസനം സർവകലാശാല തള്ളി.
ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന ആഗസ്റ്റ്20ലെ സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്ന് ഗവർണറോട് വൈസ് ചാൻസലർ ഡോ.മഹാദേവൻ പിള്ളയുടെ മറുചോദ്യം. ഈ വെല്ലുവിളിക്ക് തിരിച്ചടി നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നീക്കം തുടങ്ങിയതോടെ, സർവകലാശാലയിൽ അസാധാരണ പ്രതിസന്ധി.
സെനറ്റിനെ സസ്പെൻഡ് ചെയ്യുന്നതും, പിരിച്ചു വിടുന്നതും, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ വി.സിയെ സസ്പെൻഡ് ചെയ്യുന്നതുമടക്കമുള്ള നടപടികൾ ഗവർണർക്ക് പരിഗണിക്കാം.
ഇന്നലെ വൈകിട്ട് അഞ്ച് വരെയായിരുന്നു ഗവർണർ നൽകിയ സമയപരിധി. ഇത് തള്ളിയ വാഴ്സിറ്റി, ഗവർണറുടെ നീക്കം നിയമവിരുദ്ധമാണെന്ന് സ്റ്റാൻഡിംഗ് കൗൺസലിന്റെ നിയമോപദേശം സഹിതം അറിയിക്കുകയായിരുന്നു. സെനറ്റ് ഐകകണ്ഠ്യേനയാണ് ഗവർണറുടെ സെർച്ച്കമ്മിറ്റിക്കെതിരേ പ്രമേയം പാസാക്കിയതെന്നും വി.സി ഡോ.മഹാദേവൻപിള്ള മറുപടിനൽകി.
ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വി.പി.മഹാദേവൻ പിള്ളയ്ക്ക് പകരക്കാരനെ നിയമിക്കാനുള്ള സമിതിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നൽകാൻ ജൂൺ മുതൽ ഗവർണർ ആവശ്യപ്പെടുന്നതാണ്. യു.ജി.സി, ചാൻസലർ പ്രതിനിധികളെ ഉൾപ്പെടുത്തിയും സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ടും സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിച്ച് പുനർവിജ്ഞാപനമിറക്കണമെന്ന് വി.സി ഗവർണർക്ക് കത്ത് നൽകി. നിയമസഭ പാസാക്കിയ, വി.സി നിയമന ഭേദഗതി ബിൽ പ്രകാരമുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജൂലായ് 15ന് സെനറ്റിന്റെ പ്രത്യേകയോഗം, പ്ലാനിംഗ് ബോർഡ് വൈസ്ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രനെ സെർച്ച്കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നെങ്കിലും നിയമഭേദഗതി ബില്ലവതരിപ്പിക്കും മുൻപ് അദ്ദേഹം സ്വയം ഒഴിഞ്ഞ കാര്യവും ഗവർണറെ വി.സി അറിയിച്ചിരുന്നു.
ചാൻസലറുടെ തുറുപ്പ്ചീട്ട്
1)സർവകലാശാലാ ചട്ടം ചാപ്റ്റർ-3 സെക്ഷൻ7(4): അടിയന്തര സാഹചര്യമുണ്ടായാൽ ഏത് അധികാരിയെയും പിരിച്ചുവിടാനും സസ്പെൻഡ് ചെയ്യാനും ചാൻസലർക്കാവും.
2)ചാപ്‌റ്റർ-4 സെക്ഷൻ-16: സെനറ്റ്, സിൻഡിക്കേറ്റ്, ബോർഡ് ഒഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി അടക്കം ഏത് സമിതിക്കെതിരെയും നടപടിയെടുക്കാം.
3)ചാപ്‌റ്റർ7(3): ആക്ടിനും സ്റ്രാറ്റ്യൂട്ടിനും വിരുദ്ധമായ ഏത് നടപടിയും ഉത്തരവുകളും റദ്ദാക്കാം.
വിജ്ഞാപനം ഇറക്കും,
കോടതി കയറും
2018ലെ യു.ജി.സി ചട്ടപ്രകാരം , മൂന്നംഗ സെർച്ച്കമ്മിറ്റിയിൽ രണ്ടുപേരുടെ ഭൂരിപക്ഷമുള്ളതിനാൽ നിയമന നടപടികൾ തുടരാമെന്നാണ് ഗവർണറുടെ നിലപാട്.
വി.സി നിയമനത്തിന് വിജ്ഞാപനം ഉടനിറക്കിയേക്കും.
സർവകലാശാലാ നിയമപ്രകാരം സെനറ്റംഗമില്ലാത്ത സെർച്ച്കമ്മിറ്റി നിലനിൽക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. 10 ദിവസത്തെ നോട്ടീസ് നൽകാതെ, സെനറ്റ് വിളിക്കാനാവില്ല. ചാൻസലറുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |