ചെർപ്പുളശ്ശേരി: ഒറ്റപ്പാലം അനങ്ങനടി കോതകുർശ്ശിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കൽ വീട്ടിൽ രജനി (37)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കിഴക്കേപുരയ്ക്കൽ വീട്ടിൽ കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുന്നതിനിടെ കൊടുവാൾ കൊണ്ട് രജനിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ പതിമൂന്ന് വയസുള്ള മകൾ അനഘയേയും കൃഷ്ണദാസ് വെട്ടി. മറ്റു രണ്ടുമക്കളായ അഭിരാം കൃഷ്ണ, അഭിനന്ദ് കൃഷ്ണ എന്നിവരുടെ കരച്ചിൽ കേട്ട് എത്തിയ കൃഷ്ണദാസിന്റെ സഹോദരൻ മണികണ്ഠൻ പ്രതിയുടെ കൈയിലെ കൊടുവാൾ പിടിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കൃഷ്ണദാസനെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ അനഘയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. പ്രതി കൃഷ്ണദാസിന് വിഷാദ അവസ്ഥ ഉണ്ടായിരുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. രജനിയെ വെട്ടാനുപയോഗിച്ചതെന്ന് കരുതുന്ന കൊടുവാൾ വീടിന് സമീപത്തു നിന്നും കണ്ടെത്തി. രജനിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |