
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച യുവാവിന് നഷ്ടപ്പെട്ടത് അരലക്ഷത്തിലേറെ രൂപ. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ നെടുങ്കാട് സ്വദേശിയായ ബി.വി.അർച്ചനയാണ് (26) പിടിയിലായത്. ഇൻസ്റ്രഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.
യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുവാവിന്റെ പിതാവിന്റെ പക്കൽ നിന്ന് പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലായതോടെ യുവാവ് പരാതി നൽകുകയായിരുന്നു. പിന്നാലെ മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |