വക്കീൽക്കുപ്പായം ഉപേക്ഷിക്കില്ല
ഹിറ്റായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ അഡ്വ. ഷുക്കൂറായി അഭിനയിച്ച അഡ്വ.സി.ഷുക്കൂറുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്
ആദ്യ സിനിമ?
വിനീത് ശ്രീനിവാസൻ അഭിനയിച്ച 'സൈക്കിൾ" ആയിരുന്നു ആദ്യ ചിത്രം. 15 വർഷം മുമ്പാണ് ഇത്. ഒരു ചെറിയ റോൾ. ന്നാ താൻ കേസ് കൊട് സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചപ്പോൾ അഭിഭാഷകരാകാൻ അഭിഭാഷകർ തന്നെ വേണമെന്ന നിർബന്ധബുദ്ധി സംവിധായകനുണ്ടായിരുന്നു.
ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ.രാജ്മോഹനാണ് ഇത്തരമൊരു സിനിമയെ കുറിച്ച് പറയുന്നത്. ഓഡിഷന് പോയത് അധികമാരുമറിഞ്ഞില്ല. 20 മിനിറ്റ് ദൈർഘ്യമുള്ള അഭിനയം. അതു കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസമാണ് സെലക്ട് ചെയ്തതായ അറിയിപ്പ് വന്നത്.
കഥാപാത്രവും ഷുക്കൂറായത് യാദൃച്ഛികമാണോ?
കഥയിൽ അലൻസിയർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മജിസ്ട്രേറ്റായി വേഷമിടുന്ന കുഞ്ഞിക്കൃഷ്ണൻമാഷും ഞാനും ഏറെ സൗഹൃദത്തിലുള്ളവരാണ്. അദ്ദേഹത്തിന് കൂടി സ്വീകാര്യമായിട്ടായിരിക്കണം അലൻസിയറെ ഷുക്കൂറാക്കിയത്.
ഷൂട്ടിംഗ് അനുഭവങ്ങൾ
19 ദിവസം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു. ഒരു വലിയ സിനിമയുടെ സെറ്റപ്പൊന്നും ഇവിടെയുണ്ടായിരുന്നില്ല. ഒരു വീട്, കുടുംബം എന്ന പോലെയായിരുന്നു സംവിധായകർ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും.സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനുമായി അടുത്തിടപെഴകാൻ കഴിഞ്ഞുവെന്നതും വലിയ ഭാഗ്യമായി കാണുന്നു. ഒട്ടുമിക്ക അഭിനേതാക്കളും എന്റെ സ്വന്തം നാട്ടുകാരും സുഹൃത്തുക്കളുമൊക്കെയായതിനാൽ അഭിനയം അനായാസമായി
സിനിമ ഇറങ്ങിയ ശേഷം?
ജസ്റ്റിസ് കെ.ടി.തോമസ് സാറിനെ പോലുള്ള പ്രമുഖർ വിളിച്ച് അഭിനന്ദനം അറിയിച്ചത് ഏറെ സന്തോഷമുണ്ടാക്കി. ചലച്ചിത്രനടൻ ജയസൂര്യയിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു.
കേരളത്തിൽ നിന്നുളള അഭിനന്ദനങ്ങൾ മാത്രമല്ല ലണ്ടൻ, ജപ്പാൻ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുവരെ സുഹൃത്തുക്കളും മറ്റും വിളിച്ച് അഭിനയത്തെ കുറിച്ച് പറയുകയുണ്ടായി
.
സിനിമയിലേക്ക് തുടർന്നും?
അഭിഭാഷക പ്രൊഫഷൻ വിട്ട് സിനിമയ്ക്ക് പിറകെ പോകാനില്ല. അഭിനയ സാദ്ധ്യതയുള്ള സിനിമകൾ കിട്ടിയാൽ ഒരു കൈ ഇനിയും നോക്കും. ഒന്നു രണ്ട് ചിത്രങ്ങളിൽ ഓഫർ വന്നിട്ടുണ്ട്. എന്തായാലും വക്കീൽ വേഷം അഴിച്ച് വച്ച് ഒരു മുഴുവൻ സമയ സിനിമക്കാരനാകാൻ ഞാനില്ല.ഈ സിനിമ ഇറങ്ങിയതോടെ സമൂഹത്തിൽ നല്ല അംഗീകാരം കിട്ടിതുടങ്ങിയിട്ടുണ്ട്. കോടതിയിൽ വരുന്ന കക്ഷികളും മറ്റും പ്രത്യേക ആരാധനയോടെയാണ് ഇപ്പോൾ നോക്കികാണുന്നത്. ഇതൊക്കെ തന്നെയാണ് അവാർഡുകളെക്കാളും വലിയ അംഗീകാരങ്ങൾ.
കുടുംബം
ഭാര്യ ഷീന ഷുക്കൂർ. കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടറാണ്. എം.ജി സർവ്വകലാശാലയിൽ പ്രൊ.വൈസ് ചാൻസലറായിരുന്നു. മൂന്ന് മക്കൾ. മൂത്തമകൾ ജാസ്മിൻ സുപ്രീംകോടതി ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ഓഫീസിൽ ലോ ക്ലാർക്കാണ്. ജബിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഇളയമകൾ ജസ്സ കേന്ദ്രീയ വിദ്യാലയം ഒമ്പതാം തരം വിദ്യാർത്ഥിനിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |