SignIn
Kerala Kaumudi Online
Friday, 19 April 2024 8.35 AM IST

പൊതുസമ്മേളനം ജനറൽ സെക്രട്ടറിയെ അറിയിച്ചില്ല, കീഴ്‌വഴക്കം തെറ്റിച്ച് സി പി ഐ, വിവാദം

d-raja

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളന വിവരം ജനറൽ സെക്രട്ടറി ഡി രാജയെ അറിയിച്ചില്ലെന്ന ആക്ഷേപം വിവാദമാകുന്നു. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു പൊതുസമ്മേളനം നടന്നത്. സമ്മേളനം നടക്കുമ്പോൾ ഡി രാജ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. സി പി ഐ സമ്മേളനങ്ങളുടെ കീഴ്‌വഴക്കം ലംഘിച്ച് പൊതുസമ്മേളനം ആദ്യം നടത്തിയതിലും ജനറൽ സെക്രട്ടറിയായ തന്നെ അറിയിക്കാത്തതിലും രാജ അതൃപ്തിയിലാണ്.

ക്ഷണം സംബന്ധിച്ച് പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ രാജ തയ്യാറായില്ല. എന്നാൽ ഉദ്‌ഘാടന റാലിയുടെ വിശദാംശങ്ങൾ അറിഞ്ഞില്ലെന്ന് അനൗപചാരിക സംഭാഷണത്തിൽ അദ്ദേഹം വെളിപ്പെടുത്തി. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അതുൽകുമാർ അഞ്ജാനെ സംഭാഷണത്തിനിടെ രാജ വിളിച്ചിരുന്നു.താൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയാണെന്ന് അതുൽകുമാർ പറഞ്ഞപ്പോൾ താൻ അറിഞ്ഞില്ലല്ലോ എന്നായിരുന്നു രാജയുടെ മറുപടി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഉദ്‌ഘാടനം ചെയ്തത്.

അതേസമയം, സി പി ഐയിലെ രീതിയനുസരിച്ച് പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യുമ്പോൾ, പൊതുസമ്മേളനത്തിന് മറ്റേതെങ്കിലും ദേശീയ നേതാക്കളാണെത്താറെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നേരത്തേ തയാറാക്കിയ കാര്യപരിപാടിയനുസരിച്ചാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനങ്ങൾ തലേന്നും പിറ്റേന്നും ആയതുകൊണ്ടാണ് രാജയെ പൊതുസമ്മേളനത്തിന് ക്ഷണിക്കാതിരുന്നതെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.

സംസ്ഥാന സമ്മേളനം സമാപിക്കുന്ന ദിവസമാണ് സാധാരണയായി പൊതുസമ്മേളനം നടത്തുന്നത്. കഴിഞ്ഞ രണ്ട് സംസ്ഥാന സമ്മേളനങ്ങളിലും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് കേന്ദ്ര നേതാക്കളാണ്. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാനം ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ് എന്നുമാണ് നേതൃത്വത്തിന്റെ പ്രതികരണം. ഇന്ന് മുതൽ നാല് വരെയായിരുന്നു സംസ്ഥാന സമ്മേളനം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നാലിന് മഹാനവമി ആയതിനാൽ ഒരു ദിവസം നേരത്തെ ആക്കിയതാണ് പൊതുസമ്മേളനം ആദ്യം നടത്താൻ കാരണമായതെന്നും പാർട്ടി വിശദീകരിക്കുന്നു.

എന്നാലിത് ദേശീയനേതൃത്വത്തെ നോക്കുകുത്തിയാക്കലാണെന്ന ആക്ഷേപം മറുചേരി ഉയർത്തുകയാണ്. ജനറൽ സെക്രട്ടറിയെ സംസ്ഥാന നേതൃത്വം അപമാനിച്ചെന്നും സംസ്ഥാന സെക്രട്ടറി ആധിപത്യം ഉറപ്പിക്കാനാണ് പൊതുസമ്മേളനം ഉപയോഗിച്ചതെന്നും എതിർചേരി ആരോപിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: D RAJA, CPI, PUBLIC, MEETING, INVITATION, KANAM RAJENDRAN, INAUGURATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.