മുംബയ് : മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയുടെ ഇരുവിഭാഗങ്ങളും നടത്തിയ റാലിയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് വൻ തിരിച്ചടി. മുംബയ് ബി.കെ,സി ഗ്രൗണ്ടിൽ നടന്ന ഷിൻഡെ വിഭാഗത്തിന്റെ ദസറ റാലിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കൊപ്പം ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ വേദി പങ്കിട്ടു. ജയ്ദേവ് താക്കറെ എതിർക്യാമ്പിലേക്ക് പോയത് ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി.
പിളർപ്പിന് ശേഷം ആദ്യമായി നടന്ന റാലിയെ ശക്തിപ്രകടനമായാണ് ഇരുവിഭാഗവും കണ്ടത്. റാലിയിൽ ബി.ജെ.പിയെയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെയും ഉദ്ധവ് താക്കറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബി.ജെ.പി ശിവസേനയെ വഞ്ചിച്ചതിനാലാണ് സഖ്യം തകർന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ ബി.ജെ.പി ശ്രമിച്ചത്. എന്നാൽ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. ഒരാളുടെ അത്യാഗ്രഹം എത്രയായിരിക്കണം. മുഖ്യമന്ത്രി പദം തന്നു, ഇപ്പോൾ പാർട്ടിയും ചോദിക്കുന്നു. ഏക്നാഥ് ഷിൻഡെ തന്റെ പിതാവിനെ മോഷ്ടിച്ചെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
അതേസമയം ഉദ്ധവ് താക്കറെയുടെ വിമർശനത്തിന് കവിതയിലൂടെയായിരുന്നു ഷിൻഡെയുടെ മറുപടി. ഹരിവംശ് റായ് ബച്ചന്റെ " വരികളായ 'എന്റെ മകനായതുകൊണ്ട് എന്റെ മകൻ എന്റെ അനന്തരാവകാശിയാവില്ല,എന്റെ അനന്തരാവകാശി ആരായാലും എന്റെ മകനായിരിക്കും ' എന്ന വരികൾ ഉദ്ധരിച്ചായിരുന്നു ഷിൻഡെയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |