ഹൈദരാബാദ്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ വേദി ലക്ഷ്യമിട്ട് തെലങ്കാല മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയെ (ടി.ആർ.എസ്) ഭാരതീയ രാഷ്ട്ര സമിതിയെന്ന് (ബി.ആർ.എസ്) പുനർനാമകരണം ചെയ്തു. ജ്യോത്സ്യൻമാർ നിർദ്ദേശിച്ച ശുഭ മുഹൂർത്ത സമയമായ ഇന്നലെ ഉച്ചയ്‌ക്ക് 1.19നായിരുന്നു പ്രഖ്യാപനം. പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടാണ് ടി.ആർ.എസ് യോഗത്തിന് ശേഷം റാവു പാർട്ടിയുടെ പേരുമാറ്റൽ പ്രഖ്യാപിച്ചത്.
നിലവിൽ ടി.ആർ.എസ് ഭരിക്കുന്ന തെലങ്കാനയിൽ മാത്രമാണ് ശക്തമായ സാന്നിദ്ധ്യമുള്ളത്. എന്നാൽ 2024ൽ ബി.ജെ.പിയെ നേരിടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനുമാണ് താൻ
ഉദ്ദേശിക്കുന്നതെന്ന് റാവു വ്യക്തമാക്കി. അതിനിടെ ബി.ജെ.പിക്കെതിരായ ബദൽ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി മമത ബാനർജി (ബംഗാൾ), നിതീഷ് കുമാർ (ബീഹാർ), അരവിന്ദ് കെജ്‌രിവാൾ (ഡൽഹി), എം.കെ.സ്റ്റാലിൻ ( തമിഴ്നാട്), പിണറായി വിജയൻ (കേരളം), നവീൻ പട്നായിക്ക് (ഒഡിഷ) എന്നിവരുമായി റാവു ചർച്ച നടത്തിയിരുന്നു.
അതേസമയം ടി.ആർ.എസിന്റെ പേരുമാറ്റം പടക്കം പൊട്ടിച്ചും പാർട്ടിയുടെ പിങ്ക് നിറം ഹൈദരാബാദിൽ വിതറിയും പ്രവർത്തകർ ആഘോഷിച്ചു.
ദേശീയ പാർട്ടിക്ക് വേണം 11 ലോക്സഭാ സീറ്റ്
കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണം
അല്ലെങ്കിൽ ഏതെങ്കിലും നാല് സംസ്ഥാനങ്ങളിൽ നാല് ലോക്‌സഭാ സീറ്റ്
ഏതെങ്കിലും നാല് സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ട്
മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും രണ്ട് ശതമാനം ലോക്സഭാ സീറ്റ് (11) നേടണം
ടി.ആർ.എസിന്റെ പേരുമാറ്റം റാവു തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു
റാവുവിന്റെ ലക്ഷ്യങ്ങൾ
ദേശീയ തലത്തിലെ വിശാല പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം
കൂടുതൽ സംസ്ഥാനങ്ങളിൽ സീറ്റ് നേടി പ്രധാനമന്ത്രിയാകുക
കോൺഗ്രസിനെ പ്രതിപക്ഷ നേതൃനിരയിൽ നിന്ന് മാറ്റുക
പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുക
മോദിക്കൊത്ത എതിരാളി എന്ന പ്രതിച്ഛായയുണ്ടാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |