കാലടി: ബംഗളൂരുവിലെ ഒരു സെമിനാരിയിൽ ആറ് വർഷം ദൈവശാസ്ത്രം പഠിച്ച് ബിരുദമെടുത്തെങ്കിലും പൗരാേഹിത്യം സ്വീകരിക്കാതെ, സ്വന്തം വഴിതേടിപ്പോവുകയായിരുന്നു വിജിൻ വർഗീസ്. പത്താം ക്ളാസ് കഴിഞ്ഞപ്പോഴാണ് സെമിനാരിയിലെത്തി പ്ളസ് ടു പഠനവും തുടർന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കിയത്.
എങ്ങനെ ബിസിനസിൽ എത്തിയെന്നും ആരാണ് സാമ്പത്തികമായി സഹായിച്ചതെന്നും വീട്ടുകാർക്കും വിവരമില്ല.
കാലടി അയ്യമ്പുഴ പഞ്ചായത്തിലെ അമലപുരം കിലുക്കൻ വീട്ടിൽ വർഗീസിന്റെ മൂത്തമകനാണ് . സാധാരണ കർഷക കുടുംബം. വാഴ, നെല്ല് കൃഷിയും പശുവളർത്തലുമായിരുന്നു ജീവിതമാർഗം. വിജിനും അനുജൻ ജിബിനുമാണ് മക്കൾ. പ്ളസ് ടു വരെ പഠിച്ച ജിബിൻ കാലടിയിൽ മറ്റൊരാളുമായി ചേർന്ന് ഫ്രൂട്ട്, ജ്യൂസ് കട നടത്തുകയാണ്. വലപ്പോഴും നാട്ടിലെത്തുമ്പോഴും അമലപുരത്തെ ചെറിയ വീട്ടിൽ തന്നെയാണ് വിജിൻ താമസിച്ചിരുന്നത്. മുംബയിലായിരുന്നു കൂടുതൽ സമയവും. ബംഗളൂരുവിലും ബന്ധങ്ങളുണ്ട്.
ഒന്നര വർഷം മുമ്പാണ് കാലടിയിലെ വ്യവസായിയായ ലൂസിയ പാപ്പച്ചനിൽ നിന്ന് പൊലീസ് സ്റ്റേഷന് സമീപത്തെ ഗോഡൗൺ 35,000 രൂപ നിരക്കിൽ വാടകയ്ക്ക് എടുത്ത് യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സ് ഓഫീസും ഗോഡൗണുമാക്കിയത്. പാപ്പച്ചന്റെ ബന്ധുവിന്റേതാണ് കെട്ടിടം. ഓഫീസും ഗോഡൗണും ഫ്രൂട്ട് സ്റ്റാളും ടീഷോപ്പുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. 12 ജീവനക്കാരും രണ്ട് വാഹനങ്ങളും രണ്ട് ഡ്രൈവർമാരുമുണ്ട്.
# നാട്ടിൽ വന്നത്
രണ്ട് മാസം മുമ്പ്
അനുജന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് മാസം മുമ്പാണ് നാട്ടിൽ അവസാനം എത്തിയത്.അവിവാഹിതനായ വിജിനെക്കുറിച്ച് നാട്ടുകാർക്ക് കാര്യമായി അറിയില്ല. ഇടയ്ക്കിടെ വന്നുപോകാറുണ്ടെന്ന് മാത്രം. ആർഭാടം കാട്ടാറില്ല. ഇവിടെ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന പഴയ ഷെവർലേ കാർ കാലടിയിലെ ഗോഡൗണിലുണ്ട്. നാട്ടിലെത്തുമ്പോൾ മുന്തിയ കാറുകളും ഉപയോഗിച്ചിരുന്നു.
# കമ്പനി തുടങ്ങിയത് 2018ൽ
2018ൽ അനുജൻ ജിബിൻ വർഗീസിനെ കൂടി ഡയറക്ടറാക്കി യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വിജിൻ കൊച്ചിയിൽ രജിസ്റ്റർ ചെയ്തു.അങ്കമാലി ടി.ബി.ജംഗ്ഷനിലെ ആദം സർക്കിളിലുള്ള ഓഫീസായിരുന്നു വിലാസം. ആറ് മാസം മുമ്പ് ഈ ഓഫീസ് പൂട്ടി.
കഴിഞ്ഞ വർഷം മോർ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയും കൊച്ചിയിൽ ഇരുവരുടെയും പേരിൽ രജിസ്റ്റർ ചെയ്തെങ്കിലും ഇതിന്റെ പേരിൽ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് സൂചന.
# പഴങ്ങൾ വന്നത് കൊച്ചി തുറമുഖം വഴി
ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബയിൽ കണ്ടെയ്നറിൽ ഇറക്കുമതി ചെയ്യുന്ന പഴവർഗങ്ങൾ കൊച്ചി തുറമുഖം വഴിയാണ് ഇവിടെ എത്തിച്ചിരുന്നത്. ശീതികരിച്ച ഗോഡൗണിലാണ് പലവിധ പഴങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവ 15 ഓളം പ്രമുഖ സ്ഥാപനങ്ങളിൽ വിതരണം ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ കുറഞ്ഞ വിലയ്ക്ക് വാഹനങ്ങളിൽ കാലടിയിൽ ആപ്പിളും മറ്റും വിറ്റഴിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |