കൊച്ചി: എം.ഡി.എം.എയും കഞ്ചാവുമടക്കം ഉപയോഗിച്ചതിന് 18 വയസ്സിൽ താഴെയുളള 125 കുട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 2015 മുതൽ 2024 വരെയാണിത്. 56 കേസുകളും എറണാകുളത്താണെന്ന് ആഭ്യന്തര വകുപ്പ് ഫയൽ ചെയ്ത റിപ്പോർട്ടിൽ വിശദീകരിച്ചു.
കുട്ടികൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാമെന്ന് വിശദീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. എറണാകുളം ജില്ലയിൽ നിന്ന് പ്രതിരോധ നടപടി തുടങ്ങിവയ്‌ക്കാനാണ് കോടതി തീരുമാനം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കമ്മിഷണർ ഹാജരാകണം.
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നടപടി ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കാണ് സർക്കാർ ഹാജരാക്കിയത്.
മയക്കുമരുന്നിന് അടിമകളായ 341 കുട്ടികൾക്ക് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കൗൺസലിംഗ് നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 112 കുട്ടികൾക്ക് ലഹരിവിമുക്ത ചികിത്സ നൽകി. ഡിജിറ്റലായുള്ള ലഹരി വിമുക്ത സേവനങ്ങൾ 478 കുട്ടികൾ പ്രയോജനപ്പെടുത്തി.
പ്രായപൂർത്തിയായവർക്കെതിരെ 2015ൽ 1,430 മയക്കുമരുന്ന് കേസുകളും 15,973 അബ്കാരി കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 2024 ൽ ഇത് യഥാക്രമം 8,160 ഉം 19,419ഉം ആയി വർദ്ധിച്ചു.
വിശദപഠനം വേണം
മയക്കുമരുന്നിനെ പ്രതിരോധിക്കാൻ വിശദമായ പഠനം ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഫൊറൻസിക് ലാബുകളിൽ ആവശ്യത്തിന് സ്റ്റാഫില്ലാത്തത് മയക്കുമരുന്നു കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഫൊറൻസിക് റിപ്പോർട്ട് കിട്ടാത്തതിനാൽ കോടതികളിൽ തീർപ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. സർക്കാരും വിശദീകരണം നൽകണം.
പോക്‌സോ കോടതികളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാത്തത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി കെൽസ നൽകിയ ഹർജിയിലാണ് ഫൊറൻസിക് ലാബിൽ ജീവനക്കാരില്ലാത്ത വിഷയം കോടതി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |