തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമാകും. തിങ്കളാഴ്ചയോടെ മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകുന്നു. മറ്റന്നാൾ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടായേക്കാമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
മാലിദ്വീപ് തീരത്ത് നാളെ വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 വരെ കിലോമീറ്റർവരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 23വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |