കണ്ണൂർ: പാനൂരിൽ ഇരുപത്തിമൂന്നുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയപ്പക. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി അരുംകൊല നടത്തിയത്. മാനന്തേരി സ്വദേശി ശ്യാംജിത്ത് ആണ് കൃത്യം നടത്തിയതെന്നാണ് വിവരം. യുവതിയുടെ ഫോൺ രേഖകളടക്കം പരിശോധിക്കുന്നുണ്ട്. യുവതി സുഹൃത്തിനെ വാട്‌സാപ്പ് കോൾ ചെയ്യുന്നതിനിടെയാണ് പ്രതിയെത്തിയതെന്നാണ് സൂചന.
സംഭവസമയത്ത് വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. നാല് ദിവസം മുമ്പാണ് യുവതിയുടെ അച്ഛമ്മ മരിച്ചത്. ബന്ധുക്കളും അയൽക്കാരുമൊക്കെ ഈ വീട്ടിലായിരുന്നു. യുവതി ഇവിടെ നിന്നും വസ്‌ത്രം മാറാനും മറ്റും വന്നതായിരുന്നു.ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായപ്പോൾ അമ്മ വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
വീട്ടിൽ മറ്റാരുമില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതിയെത്തിയതെന്നാണ് സൂചന. ചുവന്ന ടീഷർട്ടിട്ട് മഞ്ഞ തൊപ്പിയും മാസ്‌കുമിട്ട ഒരാളെ യുവതിയുടെ വീടിന് സമീപം കണ്ടെന്ന് നാട്ടുകാരൻ പറഞ്ഞു. വിഷ്ണുപ്രിയയുടെ കഴുത്തിലും കൈയിലും ആഴത്തിലുള്ള മുറിവുണ്ട്. കണ്ണൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതിയുടെ പിതാവ് വിനോദ് വിദേശത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |