തിരുവനന്തപുരം: ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമത്തിന് പരിസരത്തുള്ളവർ തന്നെയാണ് കത്തിച്ചതെന്ന് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
'ഈ പരസരത്തുള്ളവരാണ് ഇത് ചെയ്തതെന്ന് നമുക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ആദ്യ സമയത്ത് അന്വേഷണത്തിൽ എവിടെയൊക്കെയോ ചില പാകപ്പിഴകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ വെളിപ്പെടുത്തൽ കേട്ടു. ആ മരണം ദുരൂഹമാണ്. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമാനമായ പലതും കണ്ടെത്താൻ സാധിക്കും.'- സന്ദീപാനന്ദ ഗിരി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
'മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി' എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പും സ്വാമി സന്ദീപാനന്ദ ഗിരി പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പോസ്റ്റിന് താഴെ 'നല്ല പത്തര മാറ്റ് ചാണകം' എന്നും അദ്ദേഹം കമന്റ് ചെയ്‌തിട്ടുണ്ട്.
2018 ഒക്ടോബറിലാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആർ എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്നുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റേതാണ് നിർണായക വെളിപ്പെടുത്തൽ. പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |