കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഥോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിന് സമീപം മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലർച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐസിസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ തമിഴ്നാട്ടിലും വ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് പുലർച്ചെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്.
ബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും, നേരത്തെയും ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെയും വീടുകളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഐസിസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരിൽ സ്ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടിൽ നിരവധി വീടുകളിൽ പരിശോധന നടത്തി. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം സംസ്ഥാന സായുധ പൊലീസ് സംഘം കനത്ത സുരക്ഷയൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |