അപകടം തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ: ഇന്നലെ രാവിലെ തൃപ്പൂണിത്തുറയിൽ സ്കൂട്ടർ യാത്രക്കാരിയുടെ ജീവനെടുത്ത അപകടത്തിന് കാരണക്കാരായ ബൈക്ക് യാത്രക്കാരന്റെയും സ്വകാര്യ ബസ് ഡ്രൈവറുടെയും പേരിൽ പൊലീസ് കേസെടുത്തു. യുവതിയുടെ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്ത് അപകടമുണ്ടാക്കിയ കാഞ്ഞിരമറ്റം കൊല്ലം പറമ്പിൽ കെ.വി.വിഷ്ണു (29)വിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 8.45ന് എസ്.എൻ ജംഗ്ഷന് പടിഞ്ഞാറു വശത്തെ അലയൻസ് ജംഗ്ഷനിലെ യൂ ടേണിൽ സ്കൂട്ടർ ഓടിച്ചുവന്ന ഉദയംപേരൂർ നടക്കാവ് എസ്.എൻ.ഡി.പി സ്കൂളിനു സമീപം സിദ്ധാർത്ഥം വീട്ടിൽ സിബിന്റെ ഭാര്യ കാവ്യയാണ് (26) അപകടത്തിൽ മരിച്ചത്. പിന്നാലെ വന്ന ബൈക്ക് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് അശ്രദ്ധമായി യൂടേൺ എടുക്കാൻ ശ്രമിക്കവെ കാവ്യയുടെ സ്കൂട്ടർ ബൈക്കിനു പിന്നിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന സെന്റ് ബേസിൽ ബസ് കാവ്യയുടെ തലയിൽ തട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
2020ൽ ഉദയംപേരൂർ കണ്ടനാട് ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച കേസിലും വിഷ്ണു പ്രതിയാണ്. അന്ന് മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കിയിരുന്നു. ഇടപ്പള്ളി പത്തടിപ്പാലത്തെ വാഹന സർവീസ് സെന്ററിൽ മെക്കാനിക്കാണ് വിഷ്ണു. അപകടത്തിനുശേഷം ബൈക്കുമായി കടന്ന വിഷ്ണുവിനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നിൽ മതിയായ അകലം പാലിക്കാത്തതിനാണ് ബസ് ഡ്രൈവർ കാഞ്ഞിരമറ്റം മുതലക്കുഴിയിൽ സുജിത്തി (38)നെതിരെ കേസെടുത്തത്. ബസിനുള്ളിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്‌സിക്യുട്ടീവാണ് കാവ്യ. ഭർത്താവ് സിബിൻ കോട്ടയം ബജാജ് ഫിനാൻസ് മാനേജരാണ്. മകൻ സിദ്ധാർത്ഥ് ഉദയംപേരൂർ കൊച്ചുപള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
തൃപ്പൂണിത്തുറ നടമ ചാത്താരിയിൽ പരേതനായ പരുത്തിയിൽ ധനേഷിന്റെയും സുധയുടെയും മകളാണ് കാവ്യ. രണ്ടു വർഷം മുമ്പാണ് വീട് നിർമ്മിച്ച് ഉദയംപേരൂരിലേക്ക് താമസം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |