ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയത്തിന്റെ' ട്രെയിലർ ലോഞ്ചിനുള്ള അനുമതി കോഴിക്കോടുള്ള മാൾ നിഷേധിച്ചു. ഇവിടെ മുൻകൂട്ടി നടത്താൻ നിശ്ചയിച്ച പരിപാടി സിനിമാ താരം ഷക്കീല പങ്കെടുക്കുന്നതിനാൽ നടത്താനാകില്ല എന്നായിരുന്നു മാൾ അധികൃതരുടെ വിശദീകരണം. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ആദ്യ 'എ' സർട്ടിഫിക്കറ്റിലുള്ള ചിത്രമാണ് 'നല്ല സമയം'. പുതുമുഖ നായികമാരെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഷക്കീല പങ്കെടുക്കും എന്ന വാർത്ത നേരത്തെ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു.
ഇതിനിടയിലാണ് ഷക്കീല പങ്കെടുക്കുകയാണെങ്കിൽ മാളിലെ പരിപാടിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് അറിയിച്ചത്. ഇന്ന് വൈകുന്നേരം 7.30ന് ട്രെയിലർ ലോഞ്ച് നടക്കാനിരിക്കെയായിരുന്നു മാൾ അധികൃതർ അനുമതി പിൻവലിച്ചത്. ഷക്കീല പങ്കെടുത്താൽ തിരക്ക് നിയന്ത്രിക്കാനാകില്ല എന്നാണ് മാാൾ അധികൃതരുടെ വിശദീകരണം. മുൻപ് സിനിമയുടെ പ്രചരണ പരിപാടിയ്ക്കിടയിൽ രണ്ട് യുവ നടിമാർക്ക് നേരെ അതിക്രമമുണ്ടായതും ഇതേ മാളിൽ വെച്ചായിരുന്നു. ഇതിനെ സംബന്ധിച്ച വാർത്ത വന്നതിന് പിന്നാലെ ഷക്കീലയും ഒമർ ലുലുവും സമൂഹ്യ മാദ്ധ്യമം വഴി പ്രതികരണം നടത്തി.
"കോഴിക്കോട്ടെ മാളിലാണ് ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നത്. 7.30ന് ആയിരുന്നു പരിപാടി അറേഞ്ച് ചെയ്തത്. എന്നാൽ അവിടെ നിന്ന് ചെറിയ ചെറിയ എതിർപ്പുകൾ വന്ന് തുടങ്ങി, വൈകുന്നേരത്തോട് കൂടി അവിടെ പറ്റില്ല, സെക്യൂരിറ്റി പ്രശ്നങ്ങൾ എന്നൊക്കെ പറഞ്ഞ് പരിപാടി ഒഴിവാക്കി. ചേച്ചി ഇവിടേക്ക് പോരുകയും ചെയ്തു, ഇപ്പോൾ ശരിക്കും ഞങ്ങൾ ആകെ വിഷമത്തിലായി, ഇക്കാര്യത്തിൽ ചേച്ചിയോട് താൻ ക്ഷമ ചോദിക്കുകയാണ്’"– ഒമർ ലുലു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |