തൃശൂർ: ബസ് യാത്രക്കാരെ മുൾമുനയിൽ നിറുത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ട് കബാലി എന്ന കാട്ടാന. യാത്രക്കാരുമായി എത്തിയ കെ എസ് ആർ ടി ബസിനുനേരെയാണ് കബാലി ഇന്നലെ രാത്രി പരാക്രമം കാട്ടിയത്. പാഞ്ഞെത്തി ബസ് കൊമ്പുകൊണ്ട് ഉയർത്തിയശേഷം താഴെവയ്ക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയ ബസിനു നേരെ അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിൽ വച്ചായിരുന്നു കബാലി അതിക്രമം കാട്ടിയത്. രണ്ടുമണിക്കൂറിലേറത്തെ പരാക്രമത്തിനുശേഷമാണ് ആന പിന്മാറിയത്.
കഴിഞ്ഞയാഴ്ചയും കബാലി പരാക്രമം കാട്ടിയിരുന്നു. സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത ആനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ ബസ് എട്ടുകിലോമീറ്ററാണ് പിന്നോട്ടോടിച്ചത്. അന്ന് ചാലക്കുടി വാൾപ്പാറ പാതയിലായിരുന്നു ആക്രമണം. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടന്നതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് വനം വകുപ്പിന്റെ ജീപ്പും കബാലി ആക്രമിച്ചു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ആക്രമണമുണ്ടായി.ശല്യക്കാരനായ ഒറ്റയാന് കബാലിയെന്ന പേരിട്ടത് വനം ജീവനക്കാരാണ്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |