തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എൽ ഡി എഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഏഴ് സീനിയർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി.ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കിൽ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ളകാര്യങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നത്. നോട്ടീസ് ലഭിച്ചവരിൽ പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ പി ഹണിയും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി.പരാതി ലഭിച്ചതിനാൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്. ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായി താൽപ്പര്യമില്ല.സർവകലാശാല വിഷയത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ 15ന് ഗവർണർക്കെതിരെ നടത്തിയ രാജ്ഭവൻ മാർച്ചിൽ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ പാർട്ടി ജില്ലാ സെക്രട്ടറി വി വി രാജേഷ് ഗവർണർക്ക് നേരിട്ട് പരാതിയും നൽകി. ഇതിനാെപ്പം ഉദ്യോഗസ്ഥരുടെ പേരും അവർ മാർച്ചിൽ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. ഇതേത്തുടർന്ന് പരാതി ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |