തിരുവനന്തപുരം: ഡെപ്യൂട്ടേഷന് പകരം സ്ഥിരം നിയമനത്തിന് രാജ്ഭവൻ ഉണ്ടാക്കിയ കരട് സ്പെഷ്യൽ റൂളിൽ എതിർപ്പറിയിച്ച് സർക്കാർ. ഗവർണറുടെ നാല് പേഴ്സണൽ സ്റ്റാഫ് ഒഴികെ എല്ലാ നിയമനങ്ങളും സ്ഥിരം നിയമനങ്ങളാക്കാനായിരുന്നു നീക്കം.
നിയമനത്തിലും പ്രൊബേഷനിലും ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കുന്നതിലും ഗവർണർക്ക് പരമാധികാരം, രാജ്ഭവനിലെ ഏത് തസ്തികയിലും ഗവർണർക്ക് കോ ടെർമിനസ് വ്യവസ്ഥയിൽ നിയമനം നടത്താം തുടങ്ങിയ നിർദേശങ്ങൾ സർക്കാർ തള്ളി.
രാജ്ഭവനിലെ എല്ലാ തസ്തികകളും പി.എസ്.സിയുടെ പരിധിയിലുള്ളതല്ല. അതുകൊണ്ടു തന്നെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടാനാവുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്. ഇരുനൂറോളം ജീവനക്കാരാണ് രാജ്ഭവനിലുള്ളത്.
ഡെപ്യൂട്ടി സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലാണ് എടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തുന്നവരുടെ സ്കെയിൽ രാജ്ഭവനിലേതുമായി പൊരുത്തപ്പെടുന്നില്ല. അതിനാലാണ് സ്ഥിരം നിയമനത്തിന് ചട്ടമുണ്ടാക്കിയത്. രാജ്ഭവനിലെ എല്ലാ തസ്തികകളും രാജ്ഭവൻ സർവീസിലെ ലാസ്റ്റ് ഗ്രേഡ് സർവീസുകാരുടെ പ്രൊമോഷൻ തസ്തികയാണെന്നും അവരുടെ അസാന്നിദ്ധ്യത്തിൽ മാത്രമേ നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷൻ നിയമനവും നടത്താവൂ എന്നുമാണ് കരടിലുണ്ടായിരുന്നത്. സർക്കാർ എതിർത്തതോടെ ചട്ടം പുതുക്കാൻ പുതിയ കൺസൾട്ടന്റിനെ നിയോഗിച്ചു.
കരട് നിർദേശങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് ഫയൽ സർക്കാർ രാജ്ഭവനിലേക്ക് തിരിച്ചയച്ചു. 1968ലെ കേരള പബ്ലിക് സർവീസ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്ത് നിയമനങ്ങൾ നടത്തുന്നതെന്നും ഗവർണർ അയച്ച ചട്ടങ്ങൾ ആക്ടിനു വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കേരള അഗ്രിക്കൾച്ചർ സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂളിന്റെയും കേരള സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂളിന്റെയും കോപ്പികളും പരിശോധനയ്ക്കായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |