ന്യൂഡൽഹി: കോളേജുകളുടെ ഭരണത്തിൽ ഭരണത്തലവൻ എന്ന നിലയിൽ ഇടപെടാമെങ്കിലും വിസി നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ഗവർണർ സുപ്രീം കോടതിയിൽ. വൈസ് ചാൻസലർ നിയമനപ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ നിർണായക നീക്കം.
വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാപ്രകാരം ചാൻസലർ നിയമനം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് സുധാംശു ദിലിയുടെ അദ്ധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചത്. കേരളത്തിന്റെ രണ്ട് പ്രതിനിധികളും ചാൻസലറുടെ രണ്ട് പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ സമിതിയാണ് വിസി പട്ടിക തയ്യാറാക്കുന്നത്.
എന്നാൽ സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല, മറിച്ച് ചാൻസലറായ തനിക്ക് നൽകമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗാളിൽ സ്വീകരിച്ചതിന് സമാനമായ നടപടിയാണ് സുപ്രീം കോടതിയിൽ ഈ രണ്ട് സർവകലാശാലകളുടെയും സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ നടത്തിയത്. എന്നാൽ ബംഗാളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ഈ സർവകലാശാലകളുടെ വിസി നിയമനത്തിൽ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഒരു റോളുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ പൂർണമായി ഒഴിവാക്കണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരണം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്നും ഗവർണർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ഗവർണറുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |