ദോഹ: ഖത്തർ ലോകകപ്പിൽ തുടർക്കഥയാവുന്ന അട്ടിമറിയിൽ ബെൽജിയത്തിനും കാലിടറി. ഇന്ന് നടന്ന മത്സരത്തിൽ ലോക ഫുട്ബാളിലെ രണ്ടാം സ്ഥാനക്കാരെ മൊറോക്ക എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. അട്ടിമറി വിജയത്തിലൂടെ മൊറോക്കോ ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്റ്റാർ താരനിരയിലും പരാജയം രുചിച്ച ബെൽജിയം ഇതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് തരം താഴ്ത്തപ്പെട്ടു. അബ്ദേല്‍ഹമിദ് സബിറിയും സക്കറിയ അബൗഖലിന്‍റെയും രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് മൊറോക്കയയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തിലെ മികച്ച മുന്നേറ്റം ബെൽജിയം കാഴ്ച വെച്ചിരുന്നു. മത്സരത്തിന്റെ 12-ാം മിനിറ്റിൽ തന്നെ ഡി ബ്രൂയിൻ ഫ്രീകിക്ക് പായിച്ചെങ്കിലും മൊറോക്കൻ പ്രതിരോധത്തെ കടന്ന് ഗോൾ നേട്ടമായി മാറിയില്ല. 16-ാം മിനിറ്റിൽ ആവർത്തിച്ച ബെൽജിയൻ ഫ്രീകിക്കിനെയും പ്രതിരോധ നിര പരാജയപ്പെടുത്തിയതോടെ ബെൽജിയത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. ഇതിനിടയിൽ മൊറോക്ക ഗോൾ വല ലക്ഷ്യമാക്കി 'വോളി' പായിച്ചെങ്കിലും അമല്ലയുടെ ശ്രമം ഫലം കണ്ടില്ല. ആദ്യ പകുതിയുടെ ഇൻഞ്ചുറി ടൈമിൽ സ്റ്റേഡിയത്തെ ആരവത്തിലാഴ്ത്തി മൊറോക്കോ പന്ത് ബെൽജിയത്തിന്റെ വലയിലെത്തിച്ചെങ്കിലും 'വാർ' രക്ഷകനായി മാറി. എന്നാൽ രണ്ടാം പകുതിയുടെ 73-ാം മിനിറ്റിൽ സിബിറി തൊടുത്ത ഫ്രീകിക്കിൽ നിന്ന് ബെൽജിയത്തെ കാക്കാൻ വാറിനുമായില്ല. ആദ്യ ഗോളിന് മറുപടി നൽകാനുള്ള ബെൽജിയത്തിന്റെ ശ്രമങ്ങളൊന്നും തന്നെ ഫലം കാണാതെ പോയി. ഇതിനിടയിൽ സിയെച്ചിന്റെ പാസിൽ അബൗഗൽ നേടിയ ഗോളിൽ മൊറോക്ക ലീഡ് വീണ്ടും ഉയർത്തിയതോടെ ബെൽജിയം 2-0 ന് പരാജയമേറ്റു വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |